ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎയുടെ മുന്നറിയിപ്പ്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്താൻ ബിജെപി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയത്ത് പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പിസി ജോർജ് എൻഡിഎയിലെ തന്റെ അതൃപ്തി തുറന്നു പറഞ്ഞത്. പാവപ്പെട്ടവരുടെയും കർഷകരുടെയും ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനപക്ഷം സെക്കുലറിന്റെ ചെയർമാനായി ഇ.കെ.ഹസൻകുട്ടിയെ തിരഞ്ഞെടുത്തു. നേരത്തെ ജോര്‍ജിന്റെ മകൻ ഷോണ്‍ ജോർജാണ് ഈ സ്ഥാനത്തിരുന്നിരുന്നത്. ഇദ്ദേഹം ഒഴിഞ്ഞതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.
2017 ഫെബ്രുവരിയിലാണ് കേരള ജനപക്ഷം എന്ന പാർട്ടിക്ക് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് രൂപം കൊടുത്തത്. 2019 ഏപ്രിൽ മാസത്തിൽ പാർട്ടി എൻഡിഎ സഖ്യകക്ഷിയായി. നപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എൻഡിഎയിൽ ചേരുന്നതിന് കാരണമായി പിസി ജോർജ് പറഞ്ഞിരുന്നത്. എൻഡിഎയിൽ ചേരുന്നതിനോട് പാർട്ടിക്കുള്ളിലുണ്ടായിരുന്ന എതിർപ്പുകൾ പറഞ്ഞു തീർത്തിരുന്നതായി പിസി ജോർജ് അന്ന് വിശദീകരിച്ചിരുന്നു. ജെഡിയു സംസ്ഥാന ഘടകം, ഡമോക്രാറ്റിക് ലേബർ പാർട്ടി, കാമരാജ് കോൺഗ്രസ് എന്നിവയെയും എൻഡിഎയിൽ ഇതേ കാലയളവിൽ ചേർത്തിരുന്നു.
This post was last modified on July 2, 2019 9:07 pm