മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കവളപ്പാറയെ ‘ദുരന്ത ടൂറിസം’ കേന്ദ്രമാക്കുന്ന ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പൊലീസ്. ഈ സന്ദർഭത്തിൽ ദുരന്തസ്ഥലം കാണാൻ കാണിക്കുന്ന ആവേശം രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പൊലീസുദ്യോഗസ്ഥർ അറിയിക്കുന്നു.
ജനമൈത്രി എക്സൈസ് സ്ക്വാഡിലെ ഓഫീസർ ആർപി സുരേഷ് ബാബുവാണ് ‘ദുരന്ത ടൂറിസ്റ്റുകൾ’ പ്രദേശത്ത് സൃഷ്ടിക്കുന്ന പ്രശ്നത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കാറുകളിലും ബൈക്കുകളിലുമായി പലരും കുടുംബസമേതമാണ് ദുരന്തമുഖം കാണാനെത്തുന്നത്.
സ്കൂളുകൾക്കും മറ്റും മുടക്കമായതിനാൽ ഈ ദിവസങ്ങളിൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ പലരും വാഹനങ്ങളുമെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ദുരന്തസ്ഥലം കാണുകയും ഫോട്ടോകളും സെൽഫികളും എടുക്കുകയുമാണ് ലക്ഷ്യം. പുറത്തു വരുന്ന വീഡിയോകളിൽ ബ്ലോക്കിൽ പെട്ട് കിടക്കുന്ന നീണ്ട വാഹനനിര കാണാം. ഇക്കൂട്ടത്തിൽ രക്ഷാപ്രവർത്തനത്തിനെത്തുന്ന മണ്ണുമാന്തികളും രക്ഷാപ്രവർത്തകരുടെ വാഹനങ്ങളുമെല്ലാമുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങൾ വഹിച്ചുള്ള വാഹനങ്ങളും കൂട്ടത്തിൽ കാണാം.
പ്രദേശത്തെ നാട്ടുകാരും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ഫേസ്ബുക്കിൽ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്നുണ്ട്.
This post was last modified on August 14, 2019 5:04 pm
Leave a Comment