മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം സഭ റദ്ദ് ചെയ്തു. മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തിലെ പീഡിപ്പിക്കപ്പെട്ട സന്യാസിനിയ്ക്കൊപ്പം നിന്ന് നീതിയ്ക്കായി സമരം ചെയ്യുന്ന ഈ കന്യാസ്ത്രീകളെ കുറവിലങ്ങാട് മിഷൻ ഹോമിൽ നിന്ന് സ്ഥലം മാറ്റിയത് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മാധ്യമങ്ങളുടേയും ജനാധിപത്യവിശ്വാസികളുടെയും നിരന്തരമായ ഇടപെടലുകൾ മൂലം സഭ സമ്മർദ്ദത്തിലായപ്പോഴാണ് സ്ഥലംമാറ്റൽ നടപടി പുതിയ ജലന്ധർ ബിഷപ്പ് അതിവേഗം റദ്ദ് ചെയ്തത്.
“ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല, ചില തിരക്കുകളിൽ പെട്ട് പോയിരുന്നു നെറ്റ്‌വർക് തകരാറിലായതിനാൽ ഇവിടെ നടക്കുന്ന സംഭവവികാസങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. നിങ്ങൾ അഞ്ച് പേരെയും ഇനി കുറവിലങ്ങാട് നിന്നും സ്ഥലം മാറ്റാൻ സഭയുടെ ഭാഗത്തു നിന്നും നീക്കങ്ങളുമുണ്ടാകില്ല” എന്നാണ് സ്ഥാലം മാറ്റം റദ്ദ് ചെയ്തുകൊണ്ടുള്ള കത്തിൽ പുതിയ ജലന്ധർ ബിഷപ്പ് ആഗ്നെലോ ഗ്രേസിസ്, കന്യാസ്ത്രീയ്ക്ക് ഉറപ്പ് നൽകുന്നത്. മുംബൈയിൽ നിന്നും തിരിച്ചെത്തിയപ്പോൾ ഈ വാർത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും, ആ കാലയളവിലെ ദീർഘ മൗനത്തിന് ക്ഷമ ചോദിക്കുന്നതായും ബിഷപ്പ് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എല്ലാം തെളിവുകളും പരിശോധിച്ച് ഒടുവിൽ മാത്രമേ അന്തിമ സത്യം പുറത്ത് വരികയുള്ളൂവെന്നും സത്യം പുറത്ത് വരാനാണ് പള്ളി കാത്തിരിക്കേണ്ടതെന്നും അദ്ദേഹം സ്ഥലം മാറ്റിയ കന്യാസ്ത്രികള്‍ക്കുള്ള കത്തിൽ പറയുന്നു. സഭ പീഡനത്തിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പമാണ്. സിസ്റ്ററിനോട് തന്റെ അന്വേഷണം അറിയിക്കണമെന്നും ബിഷപ്പ് കത്തില്‍ പറയുന്നു.
പൊരുതുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച എസ്ഒഎസ് സമ്മേളനത്തിൽ സിസ്റ്റർ അനുപമയാണ് തങ്ങളുടെ സ്ഥലംമാറ്റൽ പുതിയ ജലന്ധർ ബിഷപ്പ് റദ്ദ് ചെയ്തതായി അറിയിച്ചത്. ആരോപണവിധേയനായ ബിഷപ്പിനെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതുകൊണ്ട് മാത്രമാണ് സിസ്റ്റർ അനുപമ, സി ജോസഫൈൻ, സി ആൽഫി, സി ആൻസിറ്റ എന്നിവരെ കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നും വിവിധ സഭകളിലേക്ക് സ്ഥലം മാറ്റിയത്.
ഇരയ്ക്ക് നീതി കിട്ടുന്നത് വരെയെങ്കിലും തങ്ങൾക്ക് ഒന്നിച്ചു നിൽക്കണമെന്നും, കുറവിലങ്ങാട് തന്നെ ഞങ്ങൾ നാല് പേരും ഉണ്ടാകേണ്ടതുണ്ടെന്നും ഈ കന്യാസ്ത്രീകൾ ഉറച്ച് വിശ്വസിക്കുന്നുണ്ടായിരുന്നു. കുറവിലങ്ങാട് തങ്ങളുടെ സുരക്ഷിത്വം ഉറപ്പുവരുത്താൻ ഈ കന്യാസ്ത്രീകൾ സർക്കാരിനോട് ആവിശ്യപ്പെടാനിരിക്കുകയാണ്. തങ്ങളെ യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റാനുള്ള ഈ നടപടി കേസ് അട്ടിമറിക്കാൻ തന്നെയാണെന്നത് വളരെ വ്യക്തവുമാണെന്നാണ് സിസ്റ്റർ അനുപമ പറയുന്നത്.
This post was last modified on February 9, 2019 6:34 pm
Leave a Comment