X

യൂണിവേഴ്‌സിറ്റി കോളേജ് വീണ്ടും വിവാദത്തിൽ; നാമനിർദേശ പത്രിക തള്ളാന്‍ അധ്യാപകരുടെ ഒത്തുകളിയെന്ന് ആരോപണം, എസ്എഫ്‌ഐക്കെതിരെ കെ.എസ്.യുവും എഐഎസ്എഫും

വിവാദങ്ങളുടെ പശ്ചാത്തലത്തിലും എസ്എഫ്ഐ മാറാൻ തയ്യാറല്ലെന്നതിന്റെ സൂചനകളാണ് പുതിയ സംഭവങ്ങളെന്നും ആരോപണം

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാരാത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലേക്ക് കെ.എസ്.യു എഐഎസ്എഫ് പ്രതിനിധികൾ സമർപ്പിച്ച പത്രികകൾ തള്ളിയതിൽ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും ഒത്തുകളിയെന്ന് ആരോപണം. കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ എന്നിവരാണ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ക്യാപസുകളിൽ എസ്എഫ്ഐ കൈക്കൊള്ളുന്ന ഫാസിസ്റ്റ് നടപടികളുടെ ഭാഗമാണിതെന്ന് കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അരോപിച്ചു. അടുത്ത കാലത്ത് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലും എസ്എഫ്ഐ മാറാൻ തയ്യാറല്ലെന്നതിന്റെ സൂചകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ ഏഴ് സീറ്റുകളിലേക്കാണ് കെഎസ് യു പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ‘ദി പ്രസിഡന്റ്’ ‘ദി വൈസ് പ്രസിഡന്റ്’ എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്നാണ് ആരോപണം. എന്നാൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു മാനദണ്ഡങ്ങളിലും ഇക്കരമൊരു നിർദേശം നിലവിലില്ലെന്നും കെഎസ്.യു വ്യക്തമാക്കുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു യൂണിവേഴ്‌സിറ്റി കോളജില്‍ മത്സിക്കാനൊരുങ്ങിയത്.

അഭിജിത്തിന്റെ പ്രതികരണം ഇങ്ങനെ- അടുത്തിയെ വലിയ വിവാദങ്ങൾ ഉണ്ടായിട്ടും എസ്എഫ്ഐ മാറാൻ തയ്യാറല്ല, കോളേജ് യുണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത് ലിങ്ദേ കമ്മിറ്റി ശുപാർശകള്‍ പ്രകാരമാണ്. ഈ ശുപാർശകളിൽ ഒരിടത്തും ‘ദി’ എന്നൊന്നിനെ കുറിച്ച് പറയുന്നില്ല. ലിങ്ദോ കമ്മിറ്റി പ്രകാരം പറയാത്ത ഒരു നിർദേശത്തെ ചലഞ്ച് ചെയ്യുന്നത് എസ്എഫ്ഐയുടെ താൽപര്യത്തിന് വേണ്ടിയാണ്.

രണ്ട് ദിവസം മുന്‍പ് കോളേജിൽ എല്ലാ വിദ്യാർത്ഥി സംഘടനയുടെയും യോഗം വിളിച്ചിരുന്നു. അതിൽ റിട്ടേണിങ്ങ് ഓഫീസറായ ഇടത് ആഭിമുഖ്യമുള്ള അധ്യാപകൻ ഒപ്പു വച്ചിട്ടുള്ള നോട്ടിഫിക്കേഷൻ നൽകിയിരുന്നു. അതിൽ നോമിനേഷൻ നൽകേണ്ടതിനെ കുറിച്ചുള്ള നിർദേശങ്ങളും ഉണ്ടായിരുന്നു. അതിലും ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിങ്ങനെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതിലും ‘ദി’ എന്ന നിർദേശം അവിടെയും വന്നിട്ടില്ല.

ഇതിനെല്ലാം പുറമെ, നാമ നിര്‍ദേശ പത്രിക സമർപ്പിച്ചപ്പോഴുള്ളതാണ്. പത്രിക സ്വീകരിക്കുമ്പോൾ അത്  പരിശോധിക്കുകയും കുഴപ്പമില്ലെന്ന് വ്യക്തമാക്കി സ്വീകരിക്കുകയും ചെയ്തതാണ്. ഇതിനെല്ലാം ശേഷം എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ചില അധ്യാപകർ ഒത്തുകളിച്ച് നോമിനേഷൻ തള്ളിച്ചു എന്നതാണ് യാഥാർത്ഥ്യം. ഇത് പൊതു സമൂഹത്തെയും വിദ്യാര്‍ത്ഥി സമൂഹത്തെയും ബോധ്യപ്പെടുത്താൻ നിയമ നടപടികൾ ഉൾപ്പെടെയുള്ളവയുമായി മുന്നോട്ട് പോവും. എഐഎസ്എഫിന്റെ പ്രത്രികയും തള്ളിക്കുകയാണ് ഉണ്ടായത്. എന്നാൽ പിജി ഫസ്റ്റ് ഇയര്‍ റപ്പായി എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥിയും ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയുമായ നാദിറയുടെ പത്രിക സ്വീകരിച്ചതും ഈ അഡ്ജസ്റ്റ്മെന്റ് ആയിരിക്കാം.

ലിങ്ദോ കമ്മിറ്റി റിപ്പോർട്ടിലും നോട്ടിഫിക്കേഷനിലും പറയാത്ത ദി എന്ന മാനദണ്ഡത്തെ കുറിച്ച് എസ്എഫ്ഐക്കും ഇടത് സംഘടകളും ചലഞ്ച് ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഭയമാണ്. ക്യാപസിൽ മറ്റ് സംഘടനകൾ വരുന്നതിലെ പേടിയും അമർഷവുമാണ്. ഇത്തരം നടപടികൾ  ഫാസിസമാണ്, രാജ്യത്ത് ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്തോ അതാണ് എസ്എഫ്ഐയും ക്യാപസുകളിൽ കൈക്കൊള്ളുന്നത്. ഇതിന് ചില അധ്യാകരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. അഭിജിത്ത് പറയുന്നു.

പി.എം.ബോബൻ (ചെയർമാൻ), ആര്യ എസ്.നായർ (ചെയർപേഴ്സൻ), സി.അമൽ ചന്ദ്ര (ആർട്സ് ക്ലബ് സെക്രട്ടറി, യുയുസി), ഐശ്വര്യ ജോസഫ് (ജനറൽ സെക്രട്ടറി), അമല്‍ പി.ടി. (ഫസ്റ്റ് ഇയര്‍ റപ്പ്), അല്‍സാഫ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് കെഎസ്‌യുവിന് വേണ്ടി  പത്രിക സമര്‍പ്പിരുന്നത്.

അതേസമയം, പത്രിക തള്ളിയതിനെതിരെ നിയമപരമായി മുന്നോട്ട് പോവുമെന്നാണ് സിപിഐ അനുകൂല വിദ്യാർത്ഥി സംഘടനയായ എഐഎസിഎഫിന്റെയും നിലപാട്. എഐഎസ്എഫ് സമർപ്പിച്ച രണ്ട് പത്രികകളായിരുന്നു ഇന്നലെ തള്ളിയത്. ഇതിന് പിന്നിൽ എഎസ്ഐയുടെയും ചില അധ്യാപകരുടെയും ഇടപെടലാണെന്നു സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

ആരാധന (വൈസ് ചെയര്‍പേഴ്സന്‍), റനിന്‍ (യുയുസി), നാദിറ (ഫസ്റ്റ് ഇയര്‍ പിജി റെപ്പ്) എന്നിവരുടെ പത്രികകളാണ് എഐഎസ്എഫ് സമര്‍പ്പിച്ചത്. ഇതിൽ നാദിറയുടെതൊഴികെ  രണ്ടെണ്ണവും തള്ളിയിട്ടുണ്ട്. എന്നാൽ മറ്റ് കോളേജിലൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് യൂണിവേഴ്സിറ്റി കോളേജിലുള്ളതെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ പറയുന്നു. തള്ളിയ സംഘടനാ പ്രതിനിധികളുടെ പത്രിനിധികളുടെ പത്രികയിൽ ഒന്നിൽ ‘ദി’ ചേർത്തില്ലെന്നാണ് ആരോപണം. മറ്റൊന്നിൽ പത്രികയിൽ അധ്യാപകർ പൂരിപ്പിക്കേണ്ട അറ്റൻഡൻസിന്റെ കോളത്തിൽ അക്ഷരത്തിൽ എഴുതിയില്ലെന്നാണ് തള്ളാൻ കാരണം. കുത്ത്, കോമ തുടങ്ങിയ നിസാരമായ ആരോപണങ്ങളാണ് തടസങ്ങളായി ഉന്നയിക്കുന്നതെന്നും കണ്ണൻ എസ് ലാൽ ആരോപിച്ചു.

യുണിവേഴ്സിറ്റി കോളേജിലേതിന് സമാനമായാണ് തിരുവനന്തപുരത്തെ തന്ന വിമൺസ് കോളേജിലും മറ്റുള്ളതിടത്തും സമർപ്പിച്ചത്. അവിടെയെല്ലാം പത്രിക സ്വീകരിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് തയ്യാറല്ലെന്നാണ് ഈ നടപടികളിലൂടെ നൽകുന്ന സന്ദേശം.

റിട്ടേണിങ്ങ് ഓഫീസറും അധ്യാപകരും വ്യക്തതയില്ലാത്തരൂപത്തിൽ പ്രവർത്തിക്കുകയാണ്. ജനാധിപത്യ പരമായ മല്‍സരം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാത്ത നടപടിയാണിതെന്നും ജില്ലാ സെക്രട്ടറി പറയുന്നു.

 

This post was last modified on September 19, 2019 1:32 pm