X

‘ഇതെന്റെ അവസാനത്തെ വീഡിയോ’; ഇതര മതസ്ഥനെ പ്രണയിച്ച തൃശൂര്‍ സ്വദേശി മംഗലാപുരത്ത് ബിജെപി തടവില്‍

തൃശ്ശൂർ കണ്ടാണിശ്ശേരി സ്വദേശിയായ പെൺകുട്ടി അതിസാഹസികമായി അച്ഛന്‍റെ ബന്ധുക്കൾക്കയച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്ത് വന്നിരിക്കുന്നത്

പ്രണയത്തിൻറെ പേരിൽ രണ്ട് വർഷമായി ആർ.എസ്.എസ് ഒത്താശയോടെ വീട്ടുതടങ്കലിലാണെന്ന് പെൺകുട്ടി. തൃശ്ശൂർ കണ്ടാണിശ്ശേരി സ്വദേശിയായ പെൺകുട്ടി അതിസാഹസികമായി അച്ഛന്‍റെ ബന്ധുക്കൾക്കയച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്ത് വന്നിരിക്കുന്നത്. മംഗലാപുരത്തെ രഹസ്യകേന്ദ്രത്തിലാണ് പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നത്.

തന്‍റെ ജീവൻ തന്നെ ഭീഷണിയിലാക്കി എടുത്തിരിക്കുന്ന വീഡിയോ ആണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അമ്മക്കാണ് മുഴുവന്‍ ഉത്തരവാദിത്തമെന്നും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. അമൃത ആശുപത്രിയില്‍ മാനസിക രോഗമാരോപിച്ച് ചികിത്സ നടത്തിയതിന് ശേഷം രണ്ടര മാസത്തോളം ആർ.എസ്.എസ് നടത്തുന്ന ഹോസ്റ്റലിൽ താമസിപ്പിച്ചെന്ന് പെൺകുട്ടി പറയുന്നു. നിലവിൽ മംഗലാപുരത്ത് താമസിപ്പിച്ചിരിക്കുന്നതും ബി.ജെ.പിയുടെ മേൽനോട്ടത്തിലുള്ള ഒരു വീട്ടിലാണ്. രണ്ട് വർഷമായി ഈ വീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾ അച്ഛൻറെ വീട്ടുകാരെയെങ്കിലും അറിയിക്കാൻ അവസാന കച്ചിത്തുരുമ്പ് എന്ന നിലക്കാണ് പെൺകുട്ടി ഈ വീഡിയോ അയച്ചിരിക്കുന്നത്.

അമ്മയോടുള്ള ദേഷ്യം കൊണ്ടാണ് അച്ചന്‍റെ വീട്ടുകാര്‍ തന്നെ സഹായിക്കാത്തതെങ്കിൽ അങ്ങനെ ചെയ്യരുതെന്നും തൻറെ അവസ്ഥ അത്രയും മോശമാണെന്നും പെൺകുട്ടി കരഞ്ഞ് കൊണ്ട് പറയുന്നു. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാകുന്നുണ്ട് എന്നും വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

പ്രണയം വീട്ടിലറിഞ്ഞതോടെ രണ്ട് വർഷം മുമ്പ് പെൺകുട്ടിയെ പഴയന്നൂരിലേക്ക് മാറ്റി. അവിടെ നിന്ന് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മംഗലാപുരത്തേക്ക് മാറ്റിയത്.

അമൃതയിൽ കൊണ്ടുപോയിരുന്ന സമയത്ത് തന്നെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്സ് നൽകിയിരുന്നു. പെൺകുട്ടിക്ക് മാനസികമായ തകരാറുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് അമ്മയോടൊപ്പം തന്നെ വിടാനും സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. അവിടെ നിന്നും മായന്നൂരിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റി. ആ സമയത്ത് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോൾ കാമുകനായ മനാസ് പെൺകുട്ടിയെ കണ്ടിരുന്നു. പിന്നീട് അമൃതയിലേക്ക് കൊണ്ടുപോയി മരുന്നുകൾ കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയെന്ന് മനാസ് പറയുന്നു. പെൺകുട്ടിയുടെ അമ്മക്കൊപ്പം ആർ.എസ്.എസാണ് ഇതിന്‍റെ പുറകിലെന്നും മനാസ് ആരോപിക്കുന്നു.

പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് ഈ യുവാവ്. എട്ടു വർഷത്തോളമായി ഇവർ തമ്മില്‍ പ്രണയത്തിലാണ്. ബന്ധമറിഞ്ഞ സമയം മുതല്‍ പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളുമെല്ലാം ക്രൂരമായി മർദ്ദനം ആരംഭിച്ചെന്നും മനാസ് പറയുന്നു. രഹസ്യ മാർഗ്ഗത്തിലൂടെ ഇയാൾ എത്തിച്ചുകൊടുത്ത സിം വഴിയാണ് പെൺകുട്ടി ഇപ്പോള്‍ വീഡിയോ അയച്ചിരിക്കുന്നത്.

പഴയന്നൂരിലുള്ള അനാഥ അഗതി മന്ദിരത്തിൽ താമസിപ്പിച്ചിരുന്ന സമയത്ത് തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിക്കും പെൺകുട്ടി പരാതി അയച്ചിരുന്നു. പ്രണയത്തിൻറെ പേരിൽ മാസങ്ങളായി താനിവിടെ പീഡനത്തിലാണെന്നും നിയമസംരക്ഷണം ആവശ്യമുണ്ടെന്നും ഇതിൽ പറയുന്നുണ്ട്.

അവളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്; മംഗളൂരുവിലെ മഹിളാമന്ദിരത്തിന് ആര്‍ എസ് എസ് കാവല്‍; കാമുകന്‍ മനാസ് സംസാരിക്കുന്നു

കോടതി ഇടപെടലിനെ തുടർന്ന് പെൺകുട്ടിയെ കർണ്ണാടക പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അറസ്സ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അമ്മക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. പെൺകുട്ടിയെ കേരള പോലീസിന് വിട്ടു നൽകണമെന്ന് ആവശ്യമുയർന്നെങ്കിലും കോടതി അംഗീകരിച്ചില്ല. കേരള ഡി.ജി.പിയെയാണ് പെൺകുട്ടി ആദ്യം ഫോൺ വഴി ബന്ധപ്പെടുന്നത്. തുടർന്നാണ് കർണ്ണാടക പോലീസ് ഇടപെട്ട് തടങ്കലില്‍ പാർപ്പിച്ച സ്ഥലം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനായി മംഗലാപുരത്തെത്തിയ ഗുരുവായൂർ പോലീസിന് അത് സാധിക്കാതെ മടങ്ങേണ്ടി വന്നെന്നാണ് അറിയാൻ കഴിഞ്ഞത്.

കോടതിയിലും മകൾക്ക് മാനസിക രോഗമാണെന്ന് ആവർത്തിച്ച അമ്മയോടൊപ്പം പോകില്ലെന്ന് പെൺകുട്ടി കോടതിയിൽ നിലപാട് എടുത്തതോടെയാണ് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്. ഏതു വിധേനെയും പെൺകുട്ടിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മനാസ് പറയുന്നു. നിയമപരമായ ബന്ധങ്ങൾ ഒന്നും നിലനില്‍ക്കുന്നില്ലാത്തതിനാൽ നാട്ടിലുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ വഴി ഇടപെടാനുള്ള മാർഗ്ഗങ്ങളാണ് ഇയാൾ തേടുന്നത്.

കാലുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി കൊച്ചുബാലന്‍; ‘പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം സാര്‍. ജന്മനാ ഇരുകൈകളും ഇല്ലാത്തവനാണ്’

This post was last modified on May 7, 2018 3:42 pm