X

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

ബോബി ചെമ്മണ്ണൂരിന്റെ വിക്രിയകളുടെ കാര്യത്തില്‍ എന്ന പോലെ എന്താണൊരു അമാന്തം. എന്തൊരു ആത്മനിയന്ത്രണം..!

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറി എന്ന വാര്‍ത്ത സി പി എം നേതൃത്വത്തിലുള്ള കുമരകം ഗ്രാമപഞ്ചായത്തും അതിന്റെ ചുവടുപിടിച്ചു ദേശാഭിമാനിയും ഉയര്‍ത്തി കൊണ്ടുവന്നതിന് പിന്നില്‍ ചില സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടാവാം. അല്ല ഉണ്ട്. കാരണം തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിക്കുന്ന തരത്തില്‍ നിരന്തരമായി വാര്‍ത്തകള്‍ ചെയ്തത് ഏഷ്യാനെറ്റാണല്ലോ.

സങ്കുചിതത്വം ഉണ്ട് എന്നു അംഗീകരിച്ചാലും കയ്യേറ്റം കൈയ്യേറ്റമാകാകാതിരിക്കില്ലല്ലോ. പ്രത്യേകിച്ചും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എം പിയും കേരള എന്‍ ഡി എയുടെ വൈസ് ചെയര്‍മാനും നടത്തുന്ന കയ്യേറ്റമാകുമ്പോള്‍ അതിനു ഗൌരവം കൂടും.

അപ്പോള്‍ മാധ്യമങ്ങളുടെ ഈ ഇരട്ട നീതി പരിപാടി ശരിയാണോ എന്നാണ് ചോദ്യം? തോമസ് ചാണ്ടിക്ക് ഒരു നീതിയും രാജീവ് ചന്ദ്രശേഖരന് മറ്റൊരു നീതിയും.

അഴിമുഖം നടത്തിയ അന്വേഷണത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ടിനെതിരെ മൂന്നു ആരോപണങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. ആദ്യത്തേത് കയ്യേറ്റം തന്നെ.

“നിരാമയ റിസോര്‍ട്ടിന്റെ ചട്ടവിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ക്കെതിരേ പ്രാദേശികവാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഈ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2016-ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ച കോടതിക്ക് റിസോര്‍ട്ടിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിച്ച് പഞ്ചായത്തിന് ഭൂമി കൈമാറാന്‍ തഹസില്‍ദാറോട് ഉത്തരവിട്ടു. ഈ ഉത്തരവ് പ്രകാരം 2016 ഒക്ടോബര്‍ 20 ന് തഹസില്‍ദാര്‍ പഞ്ചായത്തിന് ഒരു കത്ത് നല്‍കി. പുറമ്പോക്ക് ഭൂമിയും തണ്ണീര്‍ത്തടങ്ങളും പഞ്ചായത്തിനു കീഴില്‍ വരുന്നതായതുകൊണ്ട് നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റഭൂമി പഞ്ചായത്ത് ഏറ്റെടുക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്.” കുമരകം പഞ്ചായത്ത് പ്രസിഡന്റ് പി എ സാലിമോന്‍ അഴിമുഖത്തോട് പറഞ്ഞു.

രണ്ടാമത്തേത് അവിടത്തെ നിര്‍മ്മാണ തൊഴിലാളികള്‍ ഉയര്‍ത്തിയ കൂലി സംബന്ധിച്ച പ്രശ്നമാണ്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിനു മുന്‍പില്‍ തൊഴിലാളികള്‍ സമരം നടത്തുകയും ചെയ്തു.

ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ കുമരകത്തെ എല്ലാ റിസോര്‍ട്ടുകാരും അംഗീകരിച്ച കൂലി വര്‍ദ്ധനവ് ഇതുവരെ നടപ്പാക്കാതെ നിരാമയക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്നാണ് പണിമുടക്കിയ തൊഴിലാളികള്‍ ആരോപിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ കൂട്ടിയ കൂലി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് റിസോര്‍ട്ട് അധികാരികള്‍ തങ്ങളുടെ കൂലി തടയുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. അഞ്ചുലക്ഷത്തോളം രൂപ കുടിശ്ശികയിനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടെന്നാണ് പറയുന്നത്.

മൂന്നാമത്തെ വിഷയം പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങളാണ്. മാലിന്യ പ്രശ്നങ്ങളടക്കം നിരവധി വിഷയങ്ങളാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. നാട്ടുകാര്‍ ഉപയോഗിക്കുന്ന തോട് അടക്കം നികത്തിയതിന്റെയും കഥകളാണ് അവര്‍ക്ക് പറയാനുള്ളത്.

പ്രദേശവാസിയായ സാവിത്രി അഴിമുഖത്തിനോട് പറഞ്ഞത് കേള്‍ക്കുക; “റിസോര്‍ട്ടിനു ചുറ്റുമുള്ള പ്രദേശങ്ങളൊരോന്നായി വാങ്ങുകയണ്. മോഹവില പറയുമ്പോള്‍ പലരും റിസോര്‍ട്ടുകാരുടെ മുന്നില്‍ വീണുപോവുകയാണ്. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യറാകാത്തവരുടെ ജീവിതം അതൊടൊപ്പം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു. ഞങ്ങളെയും എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടിക്കാനാണ് അവര്‍ നോക്കുന്നത്. എന്റെ വീടിനോട് ചേര്‍ന്നുള്ള ഭൂമി അവരുടേതാണ്. അവിടെ നിന്നും വെള്ളം ഒഴുകി ഇപ്പോള്‍ ഞങ്ങളുടെ പറമ്പിലേക്കാണ് വരുന്നത്. മതില് അടിഭാഗം വിണ്ടു തുടങ്ങി. പരാതിപ്പെട്ടപ്പോള്‍ അവര്‍ പരിഹസത്തോടെ പറയുന്നത്, താഴ്ന്ന സ്ഥലത്തേക്കല്ലേ വെള്ളം ഒഴുകിപ്പോകൂ എന്നാണ്. റിസോര്‍ട്ടുകാര്‍ വന്ന് ഒരോ പ്രദേശമായി കെട്ടിയടയ്ക്കാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ പറമ്പുകളിലെല്ലാം വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങി; പ്രസാദ് പറയുന്നു. എന്റെ വീട്ടീന്ന് വെള്ളമൊഴുകി പോകാന്‍ നേരത്തെ ഒരോവ് ഉണ്ടായിരുന്നു. ആ ഓവ് പോയിരുന്ന ഭൂമി റിസോര്‍ട്ടുകാരു വാങ്ങി. അവരിപ്പോള്‍ ഓവ് കെട്ടിയടച്ചു. അതോടെ വെള്ളം ഒഴുകി പോകാന്‍ കഴിയാതെയായി. ആരോടാണ് പരാതി പറയേണ്ടതെന്നറിയില്ല.”

ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന, നീതിക്ക് വേണ്ടി നിലകൊള്ളുന്ന, നിയമലംഘനങ്ങള്‍ക്ക് എതിരെ കുരിശുയുദ്ധം നയിക്കുന്ന ഏതൊരു മാധ്യമത്തിനും വാര്‍ത്തയാക്കാനുള്ള വിഭവങ്ങള്‍ ഇതിലില്ലേ? രാജീവ് ചന്ദ്രശേഖര്‍ പാവപ്പെട്ട കോടീശ്വരന്‍ മാത്രമല്ലല്ലോ. തോമസ് ചാണ്ടിയെയും പിവി അന്‍വറിനെയും പോലെ രാഷ്ട്രീയ പ്രബുദ്ധനായ കോടീശ്വരന്‍ അല്ലേ? ബോബി ചെമ്മണ്ണൂരിന്റെ വിക്രിയകളുടെ കാര്യത്തില്‍ എന്ന പോലെ എന്താണൊരു അമാന്തം. എന്തൊരു ആത്മനിയന്ത്രണം..!

ഈ കാര്യത്തിലും ആകാം ഒരു റിഫ്രഷ്മെന്‍റ് കോഴ്സ്. അല്ലേ, മാധ്യമ പോരാളികളേ..?

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

This post was last modified on November 22, 2017 6:03 pm

Related Post
Leave a Comment