X

ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല

ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷമായി ജോലി ലഭിക്കുന്ന ഈ പദ്ധതി നടപ്പാകുമ്പോള്‍ വളന്തക്കാടുക്കാര്‍ക്കും കൊച്ചിക്കും സംസ്ഥാന സര്‍ക്കാരിനും ഇത് ഏറെ പ്രയോജനം ചെയ്യും

മരട് നഗരസഭയുടെ പരിധിയില്‍പ്പെട്ട കൊച്ചി വളന്തക്കാട് ദ്വീപ് നിവാസികളുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള അഴിമുഖം അന്വേഷണം തുടരുന്നു. വളന്തക്കാടുകാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ദ്വപിലേക്ക് സുഗമമായി എത്തുന്നതിനാവശ്യമായ പാലവും ദ്വീപിനകത്ത് സഞ്ചാരയോഗ്യമായ പൊതുഗതാഗത മാര്‍ഗങ്ങളും. ഈ ആവശ്യം മാറി മാറി വരുന്ന സര്‍ക്കാരുകളുടെ മുന്നില്‍ വെയ്ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. വളന്തക്കടുകാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന് വിലങ്ങു തടിയായി നില്‍ക്കുന്നത് ആരൊക്കെയാണ്? സര്‍ക്കാരുകളും നഗരസഭയും തുടര്‍ച്ചയായി തങ്ങളെ അവഗണിക്കുന്നതിന് പിന്നില്‍ ഇവിടെ ഹൈടെക് സിറ്റിയെന്ന പദ്ധതി മുന്നോട്ട് വെച്ച ശോഭാ ഗ്രൂപ്പാണെന്ന ദ്വീപ് ജനതയുടെ ആരോപണത്തില്‍ എന്താണ് ശോഭാ ഗ്രൂപ്പിന് പറയാനുള്ളത്.

ആദ്യ ഭാഗങ്ങള്‍: പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്
വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

45 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന വളന്തക്കാട് ദ്വീപ് നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ദ്വീപ് നിവാസികളെ കുടിയൊഴിപ്പിക്കാന്‍ പാലവും റോഡും വരുന്നത് തങ്ങള്‍ തടസപ്പെടുത്തുകയാണ് എന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കൊച്ചിയിലെ ശോഭാ ഗ്രൂപ്പ് അധികൃതര്‍ അഴിമുഖത്തോട് പറഞ്ഞു. ദ്വീപിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടു വരുന്നതിനെതിരെ ശോഭാ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന ദ്വീപ് ജനതയുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധികൃതര്‍.

വളന്തക്കാടിലേക്കുള്ള പാലവും റോഡും ദ്വീപ് നിവാസികളെ പോലെ ഞങ്ങള്‍ക്കും ഗുണം ചെയ്യുന്ന ഒന്നാണ്. പ്രദേശത്ത് വിവിധ കമ്പനികളുമായി സഹകരിച്ച് ദ്വീപിനകത്ത് ഹൈടെക് സിറ്റി നടപ്പാക്കുമെന്നതാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷമായി ജോലി ലഭിക്കുന്ന ഈ പദ്ധതി നടപ്പാകുമ്പോള്‍ വളന്തക്കാടുക്കാര്‍ക്കും കൊച്ചിക്കും സംസ്ഥാന സര്‍ക്കാരിനും ഇത് ഏറെ പ്രയോജനം ചെയ്യും. നികുതി ഇനത്തില്‍ തന്നെ വലിയ വരുമാനം ലഭിക്കും. അതിനാല്‍ പരിഗണനയിലിരിക്കുന്ന വളന്തക്കാടിലെ ഹൈടെക് സിറ്റിയെന്ന പദ്ധതിയും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ ഒരുക്കി തരണം.

വളന്തക്കാടുകാര്‍ക്ക് റോഡ് നിര്‍മ്മിക്കണമെങ്കില്‍ സ്ഥലത്തെ തോട് നികത്തി ചെയ്യണമെന്ന് തങ്ങള്‍ പറഞ്ഞുവെന്നുള്ള നഗരഭയുടെ ആരോപണം തെറ്റാണ്. റോഡ് കൊണ്ടു വരുന്നതിനായി വ്യക്തമായ സര്‍വേ നടത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഹൈടെക് സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ ദ്വീപ് നിവാസികള്‍ ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും തുടങ്ങിയ പ്രചരണങ്ങള്‍ തെറ്റാണ്. ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ സഹായങ്ങളും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകും.

ദ്വീപ് നിവാസികള്‍ക്ക് അവരുടെ ഭൂമിയില്‍ എത്ര കാലം വേണമെങ്കിലും ജീവിക്കുന്നതിന് തടസം നില്‍ക്കില്ല. ഹൈടെക് സിറ്റി നടപ്പായാല്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ഉപജീവനം കഴിക്കുന്ന ഇവിടുത്തുകാര്‍ക്ക്് ഏറെ പ്രയോജനം ഉണ്ടാകും. ഹൈടെക് സിറ്റി എത്ര ഏക്കറില്‍ വ്യാപിപ്പിക്കും, എത്ര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കും, എത്രത്തോളം ആളുകള്‍ ഇവിടെ സ്ഥിര താമസക്കാരാകും തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതി സംബന്ധിച്ച അന്തിമ അനുമതി ലഭിക്കുന്ന മുറക്കെ പറയയാനാകൂ. കായല്‍ കൈയ്യേറിയോ ദ്വീപ് നിവാസികളുടെ ഭൂമി കൈയ്യേറിയോ നിയമം ലംഘിച്ചോ പദ്ധതി നടപ്പലിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഴിമുഖം വാര്‍ത്തയോട് ശോഭാ ഗ്രൂപ്പ് പ്രതികരിച്ചു.

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on March 17, 2018 2:37 pm

Related Post
Leave a Comment