അഴിമുഖം പ്രതിനിധി
ബാർ കോഴക്കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരായ പ്രക്ഷോഭം എല്‍.ഡി.എഫ് ശക്തമാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി രാജിവച്ചാല്‍ മന്ത്രിസഭ താഴെവീഴുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതിനാൽ നിയമവ്യവസ്ഥയെ തന്നെ അട്ടിമറിച്ചുകൊണ്ട് മുഖ്യമന്ത്രി മാണിയെ സംരക്ഷിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
മാണി അറസ്റ്റിലായാല്‍ ബാർ കോഴ ആരോപണം നേരിടുന്ന മറ്റ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും നടപടി വേണ്ടിവരും. അത് സർക്കാരിനെ താഴെയിറക്കും. ഇത് മനസിലാക്കിയാണ് മാണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാണി രാജിവെക്കണമെന്ന വികാരം യു.ഡി.എഫില്‍ ശക്തമാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ ഏക വൈസ് ചെയർമാൻ പി സി ജോർജ് പോലും ഇത് തുറന്ന് പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരനും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിനും ഈ അഭിപ്രായമാണ് ഉള്ളത്. എന്നാല്‍, മാണിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും കോടിയേരി ആരോപിച്ചു.
അതിനിടെ മാന്നാറില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on December 27, 2016 2:54 pm