X

“അടിക്ക് അടിയും കൊലയ്ക്ക് കൊലയും ചെയ്തിട്ടുണ്ട്”: മംഗളൂരുവില്‍ സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍

'രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത്, ഓരോ അടിക്കും ഞങ്ങള്‍ തിരിച്ചടിച്ചിട്ടുണ്ട്. ഓരോ കൊലയ്ക്കും ഞങ്ങള്‍ തിരിച്ച് കൊന്നിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് അടിയ്ക്ക് പകരം അടിയില്ല, കൊലയ്ക്ക് പകരം കൊലയില്ല. പക്ഷെ നിങ്ങളെ വെറുതെ വിടില്ല ഞങ്ങള്‍...സുരേന്ദ്രന്‍ പറയുന്നു...

അടിക്ക് അടിയും കൊലയ്ക്ക് കൊലയും ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ അത് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മംഗളൂരുവിലെ പൊതുയോഗത്തില്‍ സുരേന്ദ്രന്‍ നടത്തിയ പ്രസംഗം വിവാദമായിരിക്കുകയാണ്. ‘രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത്, ഓരോ അടിക്കും ഞങ്ങള്‍ തിരിച്ചടിച്ചിട്ടുണ്ട്. ഓരോ കൊലയ്ക്കും ഞങ്ങള്‍ തിരിച്ച് കൊന്നിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് അടിയ്ക്ക് പകരം അടിയില്ല, കൊലയ്ക്ക് പകരം കൊലയില്ല. പക്ഷെ നിങ്ങളെ വെറുതെ വിടില്ല ഞങ്ങള്‍…’ഇങ്ങനെ പോകുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

സിപിഎമ്മുകാര്‍ രാജ്യത്ത് എവിടെ പോയാലും അവരെ തടയാന്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മംഗളൂരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് സുരേന്ദ്രന്റെ പ്രസംഗം. സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രകോപനപരമായ വീരവാദ പ്രസംഗം. പിണറായിയെ തടയുന്നില്ലെന്നും സിപിഎമ്മിനെതിരായ പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സംഘപരിവാര്‍ നേതാക്കള്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്.

സുരേന്ദ്രന്‍റെ പ്രസംഗം – വീഡിയോ:

This post was last modified on February 25, 2017 11:28 am