X

ലാവ്‌ലിന്‍ കേസ്; സിബിഐ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഴിമുഖം പ്രതിനിധി

ലാവ്‌ലിന്‍ കേസില്‍ കെഎസ്ഇബി ജീവനക്കാരനായ കെ.ആര്‍. ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റീസ് കെ. രാമകൃഷ്ണനാണു ഹര്‍ജി പരിഗണിക്കുന്നത്. സിബിഐ കോടതി ഉത്തരവിനെതിരേ ഇഎംഎസ് സാംസ്‌കാരിക വേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ പി.എ സിദ്ധാര്‍ഥ മേനോനു സ്പീഡ് പോസ്റ്റില്‍ നോട്ടീസ് അയക്കാനും കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ ടി.പി. നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലും നോട്ടീസ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ സിബിഐ കോടതിയുടെ ഉത്തരവ്  പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പമാണ് മറ്റു ഹര്‍ജികളും പരിഗണിക്കുന്നത്. 2013 നവംബര്‍ അഞ്ചിനാണു തിരുവനന്തപുരം സിബിഐ കോടതി പിണറായി ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയത്. കേസിലെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കെ.മോഹനചന്ദ്രന്‍, കെ.ജി. രാജശേഖരന്‍ നായര്‍, ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, പി.എ സിദ്ധാര്‍ഥ മേനോന്‍, ഏഴാംപ്രതി പിണറായി വിജയന്‍, എട്ടാംപ്രതി എ. ഫ്രാന്‍സിസ് എന്നിവരെയാണ് സിബിഐ കോടതി വെറുതേവിട്ടത്.

This post was last modified on December 27, 2016 2:47 pm

Related Post
Leave a Comment