X

നായകനൊപ്പം മറ്റ് കഥാപാത്രങ്ങള്‍; ലവ് 24×7 തരുന്ന ചില നല്ല സൂചനകള്‍

ഷീല, സുമ ജോസണ്‍, രേവതി, ലിജി, ശാലിനി ഉഷാ നായർ, ഗീതു മോഹൻദാസ്‌, രേവതി എസ് വർമ, അഞ്ജലി മേനോൻ. ഇത്രയുമാണ് മലയാളത്തിൽ ഫെസ്റ്റിവൽ അല്ലെങ്കിൽ മുഖ്യധാര സിനിമകൾ ചെയ്ത കേട്ടറിവുള്ള വനിതാ സംവിധായകർ. അഞ്ജലി മേനോന്റെ  എക്കാലത്തെയും പണം വാരി പടം ആയ ബാംഗ്ലൂർ ഡെയ്സിന്  ശേഷം പോപ്പുലർ സിനിമ രംഗത്ത് ഉയർന്നു വന്ന സംവിധായിക സാന്നിധ്യമാണ് ശ്രീബാല കെ മേനോൻ. പതിറ്റാണ്ടിലേറെ ഉള്ള സഹസംവിധായിക പരിചയവും ഹൃസ്വ സിനിമാ മേഖലയിലെ അനുഭവവും കൈമുതലാക്കിയാണ് ശ്രീബാല ലവ് 24×7  ഒരുക്കിയിരിക്കുന്നത്. 

ലവ് 24×7  നെ മുന്നോട്ടു നയിക്കുന്നത് നാലാമിടം എന്ന ന്യൂസ്‌ ചാനലിലെ സംഭവ വികാസങ്ങളും രണ്ടു പ്രണയങ്ങളും ആണ്. ദിലീപിന്റെ രൂപേഷ് നമ്പ്യാരും നിഖിലയുടെ കബനിയും സുഹാസിനിയുടെ സരയുവും ശശികുമാറിന്റെ സതീഷും ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ചാനൽ മേഖലയിലെ തൊഴിൽ പ്രശ്നങ്ങളെ പറ്റി വിശദമായി പറയുന്നുണ്ട് സിനിമ. വലിപ്പ ചെറുപ്പങ്ങൾ ഉള്ള, പാര വെക്കലുകളും ‘പണി കൊടുക്കലുകളും ഉള്ള, സേവന വേതന വ്യവസ്ഥകൾ ഇല്ലാത്ത ഒരു കോർപ്പറേറ്റ് സ്ഥാപനമാണ്‌ നാലാമിടം. തൊഴിൽ സംഘടനയിൽ ചേർന്നതിനും വേജ് ബോർഡ്‌ ശുപാർശക്ക് വേണ്ടി വാദിച്ചതിനും അധികൃതർ പല തരത്തിൽ ഉപദ്രവിക്കുന്ന വനിതാ ജേർണലിസ്റ്റും ഗർഭിണിയായ വാർത്താവതാരകയും ട്രെയിനി ജേർണലിസ്റ്റിനു മേൽ ഈഗോ തീർക്കുന്ന സീനിയർ ഉദ്യോഗസ്ഥരും എല്ലാം യാഥാർത്ഥ്യത്തോട് അടുത്തു നില്ക്കുന്നു. ‘മാധ്യമ വേശ്യകൾ’ എന്ന പൊതുബോധത്തെയും അതീന്ദ്രിയ ശേഷി ഉള്ളവർ എന്ന അഹം ബോധത്തെയും മാറ്റി നിർത്തി ഒരു ന്യൂസ്‌ ഡെസ്കിനെ അതായി തന്നെ കാണിക്കുന്നുണ്ട് സിനിമയിൽ പലപ്പോഴും.

പ്രണയം കാലാതിവർത്തിയായി നിലനില്ക്കുമ്പോഴും വ്യക്തിത്വത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരുക്കമില്ലാത്ത കഥാപാത്രങ്ങൾ ലവ് 24×7  ന്റെ മറ്റൊരു പ്രത്യേകതയാണ്. ജോലി കളഞ്ഞു കൂടെ വരാൻ പറയുന്ന രൂപേഷിനോട് കയർത്തിറങ്ങി പോകുന്നുണ്ട് കബനി. സതീഷിന്റെ ഉത്തരവാദിത്വത്തോടുള്ള നിശബ്ദതയെ അംഗീകരിക്കാൻ സരയുവും തയ്യാറല്ല. അവസാനം വരെ നിലപാടുള്ള, സ്വന്തം നിലനില്പ്പിനെയും അസ്ഥിത്വത്തെയും മറക്കാൻ തയ്യാറാകാത്ത സ്ത്രീ കഥാപാത്രങ്ങൾ പ്രതീക്ഷ നൽകുന്നു. 

ഒരുപാട് പുതുമകൾ കഥയിൽ ഉണ്ടെങ്കിലും ലവ് 24×7  ന്റെ വലിയ ന്യൂനത ഇഴഞ്ഞ മേക്കിംഗ് ആണ്. ഒരു ഷോട്ടിൽ നിന്നും അടുത്ത ഷോട്ടിലെക്കുള്ള ദൂരം മടുപ്പുളവാക്കും. അശ്രദ്ധമായ എഡിറ്റിംഗ് മറ്റൊരു രസം കൊല്ലിയാണ്. അനവസരത്തിലാണ് ഗാനങ്ങൾ കയറി വരുന്നത്. ഫെസ്റ്റിവൽ സീസണിൽ ഇറങ്ങിയ ദിലീപ് സിനിമ എന്ന പ്രതീക്ഷയിൽ പോകുന്ന കുട്ടികളെയും കുടുംബങ്ങളെയും എത്രമാത്രം സിനിമ രസിപ്പിക്കും എന്ന് സംശയമാണ്. സുന്ദരിയായ പെണ്‍കുട്ടി വാ തുറന്നാൽ ‘തിരോന്തോരം, ഭാഷ സംസാരിക്കുന്നത് ഒരു ടെലി ഫിലിമിൽ കണ്ട രംഗം ആയത് കൊണ്ട് പുതുമ തോന്നിയില്ല. സുഹാസിനിയുടെ പല സംഭാഷണങ്ങളിലും കൃത്രിമത്വം കയറി വരുന്നുണ്ട്. 

അല്പം പുളിക്കും ഈ മധുര നാരങ്ങ
അലോസരപ്പെടുത്തും കന്യക ടാക്കീസിന്റെ ഈ ശീല്‍ക്കാരം

അതിവേഗവും ചടുലമായ ദൃശ്യങ്ങളും ഉള്ള പുതു തലമുറ സിനിമാ കാലത്ത് ചെറുകഥാ ശൈലിയിലുള്ള സംഭാഷണങ്ങളുടെയും കഥാഗതിയുടെയും സാധ്യതകളിൽ സംശയം ഉണ്ടെങ്കിലും നായകനോളം വളർന്ന മറ്റു കഥാപാത്രങ്ങൾ ഉള്ള, ന്യൂസ്‌ റൂമിനെ അതിഭാവുകത്വം കലർത്താതെ കാണിച്ച സിനിമ എന്ന നിലയിൽ ലവ് 24×7  ഒരു നല്ല മാറ്റമാണ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:Add me on XAdd me on FacebookAdd me on LinkedInAdd me on Pinterest

This post was last modified on July 20, 2015 4:27 am

Related Post
Leave a Comment