X

ജാക്കി ഷെറോഫ്, സഞ്ജയ് ദത്ത്, മിഥുന്‍ ചക്രവര്‍ത്തി; ഇവരാരും മാധുരിയുടെ കാമുകന്മാരായിരുന്നില്ല

പ്രണയ കഥകള്‍ നിര്‍മ്മാതാക്കളുടെ നുണ പ്രചരണമെന്ന് മുന്‍ മാനേജര്‍

ഇന്ന് 50 വയസ്സ് പൂര്‍ത്തിയാകുന്ന ബോളിവുഡ് താരം മാധുരി ദിക്ഷിതിന്റെ പേരിനൊപ്പം പല സഹപ്രവര്‍ത്തകരുടെയും സഹതാരങ്ങളുടെയും പേരുകള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇതെല്ലാം വെറും കെട്ടുകഥകളാണെന്ന വെളിപ്പെടുത്തലുമായി ഇവരുടെ മുന്‍ മാനേജര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സഞ്ജയ് ദത്ത്, മിഥുന്‍ ചക്രവര്‍ത്തി, ജാക്കി ഷെറോഫ് എന്നിവരുമായെല്ലാം മാധുരി പ്രണയത്തിലാണെന്നാണ് ഒരുകാലത്ത് കഥകളിറങ്ങിയിരുന്നത്. അതേസമയം ഈ കഥകളെല്ലാം ഇറക്കിയത് അവരുടെ സിനിമകളുടെ നിര്‍മ്മാതാക്കള്‍ തന്നെയാണെന്ന് 28 വര്‍ഷം മാധുരിക്കൊപ്പം മാനേജരായിരുന്ന റിക്കു രാകേഷ് നാഥ് പറയുന്നു. അബോധ് റിലീസ് ചെയ്തപ്പോള്‍ മുതലാണ് റിക്കു മാധുരിയുടെ മാനേജര്‍ ആയത്.

റെഡിഫ് ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റിക്കു പറയുന്നത് മാധുരിയുടെ ജീവിതത്തില്‍ നേരിട്ടിട്ടുള്ള എല്ലാ വിവാദങ്ങളും സൃഷ്ടിച്ചത് നിര്‍മ്മാതാക്കളാണെന്നാണ്. അതൊരു ബിസിനസ് തന്ത്രമാണെന്നും അദ്ദേഹം പറയുന്നു. സഞ്ജയ് ദത്തിനൊപ്പം തുടര്‍ച്ചയായി നിരവധി സിനിമകളില്‍ അഭിനയിച്ചത് കാരണമാണ് മാധുരിയുടെ പേര് ഏറ്റവുമധികം സഞ്ജയ് ദത്തിന്റെ പേരിനൊപ്പം ഉപയോഗിച്ചത്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ജനങ്ങള്‍ ഏറ്റെടുത്തതിനാല്‍ ഇരുവരെയും ചേര്‍ത്തുള്ള കഥകള്‍ക്കും ജനപ്രീതി ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് ഇരുവരെയും ചേര്‍ത്ത് ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങിയത്.

1987നും 1993നും ഇടയില്‍ മാത്രം സഞ്ജയ് ദത്തും മാധുരി ദീക്ഷിത്തും ഒന്നിച്ച് അഭിനയിച്ച ഒമ്പത് ചിത്രങ്ങളാണ് റിലീസായത്. സമീന്‍(1987), ഖത്രോന്‍ കി കിലാഡി(1987), കനൂന്‍ അപ്‌ന അപ്‌ന(1989), ഇലാക(1989), തനേദാര്‍(1990), സാജന്‍(1991), ഖല്‍നായക്(1993), സാഹിബാന്‍(1993), ജയ് ദേവ(1993) എന്നിവയാണ് ആ ചിത്രങ്ങള്‍. 1997ല്‍ ഇരുവരും അഭിനയിച്ച മഹാന്തയെന്ന മറ്റൊരു ചിത്രവും ഇറങ്ങിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ ദയനീയ പരാജയമായിരുന്നു.