X

കലാഭവൻ മണി അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര നടൻ കലാഭവൻ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് വൈകിട്ട് 7.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗബാധയെത്തുടർന്ന് രണ്ടു ദിവസം മുന്പാണ് അദ്ദേഹത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായ തിനെത്തുടർന്ന് വെൻറ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു .

സിനിമയ്ക്ക് പുറമേ നാടൻ പാട്ടുകളിലും കഴിവ് തെളിയിച്ച മണി ആ മേഖലയെ കൂടുതൽ ജനകീയമാക്കിയിരുന്നു. തൃശൂർ ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമൻെറയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായി 1971ൽ ജനിച്ച മണി മിമിക്രിയിലൂടെ യാണ് ചലച്ചിത്ര മേഖലയിലെക്കെത്തുന്നത്. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലേക്ക് ചുവടുവച്ച മണി ആ കാലഘട്ടത്തിലെ സിനിമകളിൽ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. തുടക്കത്തിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലെക്കും നായക വേഷങ്ങളിലെക്കും ചുവടുമാറ്റുകയായിരുന്നു .

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ മണിക്ക് സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

മുരിങ്ങൂർ മുല്ലപ്പളളി സുധാകരൻെറയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. വാസന്തിലക്ഷ്മിയാണ് ഏകമകൾ.

This post was last modified on March 6, 2016 10:29 pm