X

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ മൂന്നാംതവണയും മല്ല്യ ഹാജരായില്ല

അഴിമുഖം പ്രതിനിധി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാം തവണയും വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ തയ്യാറായില്ല. മെയ് വരെ സമയം നീട്ടിച്ചോദിക്കുകയും ചെയ്തു. 900 കോടി രൂപയുടെ ഐഡിബിഐ വായ്പ തട്ടിപ്പ് കേസിലാണ് മല്ല്യയെ ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്.

വായ്പ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നതിനാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. എങ്കിലും തന്റെ നിയമോപദേശക സംഘം ഡയറക്ടറേറ്റുമായി സഹകരിക്കുമെന്ന് മല്ല്യ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ നടപടി എന്തുവേണമെന്ന് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടില്ല.

മാര്‍ച്ച് 18-നും ഏപ്രില്‍ രണ്ടിനും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഔദ്യോഗിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മല്ല്യ ഒഴിഞ്ഞു. ഇതേതുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയിരുന്നത്. ഡയറക്ടറേറ്റിന്റെ ചട്ടങ്ങള്‍ പ്രകാരം പരമാവധി മൂന്ന് തവണയാണ് ഹാജരാകാന്‍ അവസരം നല്‍കുന്നത്. ഇത് കഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് വഴികളാണ് വകുപ്പിന് മുന്നിലുള്ളത്. മല്ല്യയുടെ പാസ് പോര്‍ട്ട് റദ്ദാക്കുകയോ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്യാവുന്നതാണ്.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment