X

മന്‍മോഹന്‍ സിംഗ് അധ്യാപനത്തിലേക്ക് മടങ്ങുന്നു

അഴിമുഖം പ്രതിനിധി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പഞ്ചാബ് സര്‍വകലാശാലയിലെ അധ്യാപകനായി തിരിച്ചെത്തുന്നു. അദ്ദേഹം അവസാനം പഞ്ചാബ് സര്‍വകലാശാലയില്‍ ക്ലാസെടുത്തത് അമ്പത് വര്‍ഷം മുമ്പാണ്. അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു ചെയറിന്റെ പ്രൊഫസര്‍ഷിപ്പ് വാഗ്ദാനം അദ്ദേഹം സ്വീകരിച്ചു.

ചണ്ഡിഗഢില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ കാമ്പസില്‍ എത്തി ക്ലാസെടുക്കുന്ന അദ്ദേഹം മറ്റു സമയങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ അരുണ്‍ കുമാര്‍ ഗ്രോവര്‍ പറഞ്ഞു.

പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് 1954-ലാണ് മന്‍മോഹന്‍സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നത്. 1957-ല്‍ സീനിയര്‍ ലക്ചററായി അദ്ദേഹം നിയമനം നേടുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ യുഎന്‍ സെക്രട്ടറിയേറ്റില്‍ യുഎന്‍സിടിഎഡിയില്‍ സാമ്പത്തിക കാര്യ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയോട് വിട പറഞ്ഞു.

മുന്‍ വിസിയായ ആര്‍പി ബംബായാണ് മുന്‍ പ്രധാനമന്ത്രിയെ തിരികെ എത്തിക്കുകയെന്ന ആശയം മുന്നോട്ടു വച്ചതെന്ന് ഗ്രോവര്‍ പറയുന്നു. ചണ്ഡിഗഢില്‍ നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം മന്‍മോഹനോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു.

പഞ്ചാബ് സര്‍വകലാശാലയില്‍ മന്‍മോഹന്‍ സിംഗിന്റെ പേരിലും ചെയറുണ്ട്. 2009-ല്‍ സ്ഥാപിച്ച ഈ ചെയറില്‍ മേധാവിയായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ പ്രൊഫസര്‍ യോഗീന്ദര്‍ കെ ആലായെ നിയമിച്ചു.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment