X

5 പ്രമുഖ റഷ്യന്‍ ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

അഴിമുഖം പ്രതിനിധി

ഈ ആഴ്ച അഞ്ച് റഷ്യന്‍ ബാങ്കുകള്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായതായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷ ഭീമന്‍ കാസ്‌പെര്‍സ്‌കി വെളിപ്പെടുത്തി. ആക്രമണം ഇപ്പോഴും തുടരുകയാണ്. ബാങ്കുകളുടെ സേവനങ്ങള്‍ തടയുന്ന തരത്തിലുള്ള ആക്രമണം ആരംഭിച്ചത് ചൊവ്വാഴ്ചയാണ്. റഷ്യയിലെ പത്ത് പ്രധാന ധനകാര്യ സ്ഥാപനങ്ങളില്‍പെട്ട അഞ്ചെണ്ണത്തിന്റെ വെബ്‌സൈറ്റുകളാണ് ആക്രമിക്കപ്പെട്ടതെന്ന് കാസ്‌പെര്‍സ്‌കിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

വിവിധ ഐപി വിലാസങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നെറ്റ്വര്‍ക്ക് റിസോഴ്സില്‍ തിരക്കുണ്ടാക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. തയിവന്‍, അമേരിക്ക, ഇന്ത്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് മുമ്പ് ഇതുപോലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ബോട്ട്‌നെറ്റ് സംവിധാനം ഉപയോഗിച്ച് സെക്കന്റില്‍ 6,66,000 സേവന അപേക്ഷകളാണ് അയയ്ക്കപ്പെട്ടിരിക്കുന്നത്. വൈറസ് ബാധിച്ച സ്വകാര്യ കമ്പ്യൂട്ടറുകളിലൂടെ ഉടമസ്ഥന്‍ അറിയാതെ അപേക്ഷകള്‍ അയയ്ക്കുന്ന സംവിധാനമാണ് ബോട്ട്‌നെറ്റ്. ബാങ്കിന്റെ സൈബര്‍ സുരക്ഷ വിഭാഗം ആക്രമണം നടന്ന സമയത്ത് ഇത് ശ്രദ്ധിക്കുകയും എവിടെ നിന്നാണ് ആക്രമണം നടന്നതെന്ന് കണ്ടെത്തുകയും ചെയ്തതായി ആക്രമണത്തിന് ഇരയായ ബാങ്കുകളില്‍ ഒന്നായ സ്‌ബെര്‍ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ സേവനങ്ങളെ ഇത് ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ എട്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടനകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി യുഎസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

This post was last modified on December 27, 2016 2:18 pm