X

ജനത്തെ പിന്നെയും തോല്‍പ്പിക്കുന്ന ഇടതുപക്ഷം

മൂന്നാറിലെ ഭുമി കയ്യേറ്റവുമായി ബന്ധപ്പെട്ട  കോടതി വിധിയും അതിനോടുള്ള സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടെ  കയ്യേറ്റ അനുകൂല നിലപാടും കേരളത്തിലെ പൊതുസമൂഹം മൂന്നാറിൽ വി എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടലിനോട്‌ സ്വീകരിച്ച അനുഭാവ നിലപാടിനെ വെല്ലുവിളിക്കുന്നതായി തീര്‍ന്നിരിക്കുന്നു. ഒരു പക്ഷേ കേരളത്തിൽ ഒരു മുഖ്യമന്ത്രിക്ക് കിട്ടാവുന്ന പരമാവധി ജനപിന്തുണ ഈ കാര്യത്തിൽ വി എസിന് ലഭിച്ചിരുന്നു. പാർട്ടിയിൽ നിന്ന് കിട്ടിയ പിന്തുണ എം എം മണി എന്ന നേതാവിലൂടെയും, സി പി ഐയുടെ നിലപാടിലൂടെയും വെളിവാക്കപ്പെട്ടതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. എന്നാൽ ഈ കോടതി വിധിയും അതിനോടുള്ള രാഷ്ടീയ പാര്‍ട്ടികളുടെ സമീപനവും വ്യക്തമാക്കുന്ന ഒരു കാര്യം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശക്തമായ ജനപിന്തുണ ആഗ്രഹിക്കുന്നില്ല എന്നതാണ്. അഥവാ അത്തരം ജനപിന്തുണ ഉള്‍ക്കൊള്ളാൻ രാഷ്ട്രീയ പാർട്ടികള്‍ക്ക് കഴിയാതെ വരുന്ന കാഴ്ച കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയെ സംബന്ധിച്ച പുതിയ ഒരു വായന അവശ്യപ്പെടുന്നുണ്ട്. ഇത്തരം പുതിയ വായനകൾ പ്രധാനമായും വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ പാർലമെൻറ്ററി  രാഷ്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന മേഖലകളെ നിയന്ത്രിക്കുന്നത് വിപ്ലവ രാഷ്ട്രീയമോ ഗാന്ധിയൻ മാതൃകയോ അല്ല മറിച്ച് ലോകത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത വ്യവസ്ഥ തന്നെയാണ് എന്നതിലേക്കാണ്.

ഇടതുപക്ഷം പോലും ഇന്ന് വൻജന പിന്തുണ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. ഇത്തരം ജനപിന്തുണ ഇല്ലാതെ തന്നെ രാഷ്ട്രീയ പാര്‍ട്ടികൾക്ക് നിലനിൽക്കാൻ കഴിയുന്നു എന്നത് നിലവിലെ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ധാരണകളെ പുനര്‍വിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുണ്ട്. ഇതിൽ പ്രധാനം മൂന്നാർ പോലെയുള്ള പ്രശ്ങ്ങളെ സങ്കുചിതമായി മാത്രം കാണുന്ന ഇടതു പക്ഷത്തിന്റെ നിലപാടാണ്. കയ്യേറ്റങ്ങളെക്കാള്‍ സി പി എം ശ്രമിച്ചത് വി എസ് എന്ന നേതാവിന്റെ നിലപാടുകളെ അപഹസ്യമാക്കാനായിരുന്നു. മൂന്നാറിൽ ഭുമികയ്യേറ്റം നടന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന ഒന്നാണ്.അതിന്റെ നിയമ വശത്തെ പറ്റിമാത്രമേ ശരിക്കും ചർച്ച ചെയ്യേണ്ട ആവശ്യമുള്ളൂ. എന്നാൽ മറ്റ് വിഷയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മൂന്നാർ വിഷയത്തിൽ ജനപിന്തുണ നേടാൻ കഴിഞ്ഞതിന് പിന്നില്‍ സർക്കാരിന്‍റെ ജെ സി ബി പ്രയോഗം തന്നെയായിരുന്നു. ഒരുപക്ഷെ കേരളത്തില്‍ ആദ്യമായി ജനത്തിന് സർക്കാർ എന്നാൽ ഇത്തരം ചിലത് ചെയ്യാൻ കഴിയുന്ന ഒരു വ്യവസ്ഥ കു‌ടിയാണ് എന്ന് ബോധ്യപെട്ടത് അന്നാണ്.എന്നാൽ ജനത്തിന്‍റെ ഇത്തരം ബോധ്യപ്പെടൽ ഒരു ഭീഷണിയായി മാറും എന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇടതു പാർട്ടികൾ തന്നെയാണ്.

മുതലാളിത്തത്തോട് തത്വത്തിൽ സമരസപ്പെട്ട പ്രസ്ഥാനങ്ങൾക്ക് മൂന്നാറിലെ കയ്യേറ്റം ഒരു സാമുഹിക പ്രശ്നമല്ല. എം മുകുന്ദന്റെ ജെ സി ബി ചെറുകഥ രാഷ്ട്രീയത്തിൽ മാത്രമല്ല സാഹിത്യ രംഗത്തും സംഘടിത ശക്തികള്‍ പൊതുസമുഹത്തെ ഭയക്കുന്നു എന്ന് വ്യക്തമാക്കി തരുകയുണ്ടായി. ഇന്ന് ആ ചെറുകഥ എന്ത് വായനാനുഭവമാണ് തരുന്നത് എന്ന് ഒരുപക്ഷെ എഴുത്തുകാരന് പോലും പറയാൻ കഴിയില്ല.

സർക്കാർ അപ്പീൽ പോകും എന്ന് പറയുന്നുണ്ട്. എങ്കിലും ഇടതു പക്ഷത്തിന്റെ നിശബ്ധത പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ കോടതി പറഞ്ഞ നഷ്ടപരിഹാരം കൊടുത്ത് പ്രശ്നം പരിഹരിക്കാനാണ് സാധ്യത. അല്ല എങ്കിൽ എന്തുകൊണ്ടാണ് ഇടതു പക്ഷം മൌനം പാലിക്കുന്നത്? ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് തികച്ചും ജനവിരുദ്ധ നിലപാട് എടുക്കാം; കാരണം ജനത്തെ ഇടതു പക്ഷം തോല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

മൂന്നാര്‍ വിധി: അസംബന്ധമോ? സ്വാഭാവിക നീതിയോ?
നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും
സര്‍ക്കാര്‍ അറിയുന്നതിന്: ഇടുക്കി തീറെഴുതാന്‍ വരട്ടെ
സി.പി.എം: കളി മാറുന്നു, ക്യാപ്റ്റനും
കാട്ടുതീ വയനാട്ടിലെ ജനങ്ങള്‍ നിസംഗരായി നോക്കിനിന്നു

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:

This post was last modified on December 16, 2016 12:30 pm