X

പാരീസില്‍ ഭീകരാക്രമണം: 153 മരണം

അഴിമുഖം പ്രതിനിധി

സിറിയയിലെ ഇസ്ലാം മതസ്ഥരെ ആക്രമിച്ചതിന് പ്രതികാരമെന്ന് ഐസിസ്

പാരിസ് ആക്രമണം; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

പാരീസ് ഭീകരാക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റിനെ കുറ്റപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ്‌

ആക്രമണത്തില്‍ 127 പേര്‍ മരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു

പാരീസ് ആക്രമണം പദ്ധതി തയ്യാറാക്കിയത് രാജ്യത്തിന് പുറത്തെന്നും ഫ്രാന്‍സിനുള്ളില്‍ നിന്നും സഹായം ലഭിച്ചുവെന്നും ഫ്രഞ്ച് പ്രസിഡന്റ്‌

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിലെ ജനതയോടും പ്രസിഡന്റിനോടും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു

സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ ഇന്നത്തെ ആക്രമണം സ്വാധീനിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

ഇന്ത്യാക്കാര്‍ ദുരന്തരത്തിന് ഇരയായതായി വിവരമില്ലെന്ന് ഫ്രാന്‍സിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മനിഷ് പ്രഭാത്

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി.

ആക്രമണം ഫ്രാന്‍സ് സിറിയയില്‍ ഇടപെട്ടതിന് പകരം വീട്ടാന്‍. നിങ്ങളുടെ പ്രസിഡന്റ് ഒലോന്‍ദയുടെ തെറ്റാണ് എന്ന് ഒരു അക്രമി വിളിച്ച് പറഞ്ഞതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.

ദയയില്ലാതെ തിരിച്ചടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌

ഫ്രാന്‍സിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് മോദിയും ഒബാമയും

സ്‌ഫോടന സമയത്ത് സ്റ്റേഡിയത്തില്‍ ഫുടുബോള്‍ മത്സരം കാണാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദയും ഉണ്ടായിരുന്നു.

ബാറ്റക്ലാന്‍ തിയേറ്ററില്‍ നിന്ന് 60-തോളം പേര്‍ സമീപത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലേക്ക് ചാടി രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആക്രമണകാരികള്‍ എത്തിയത് കാലഷ്‌നിക്കോവ് തോക്കുകളുമായി

ആക്രമണത്തില്‍ 200-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും അവരില്‍ 80 പേരുടെ സ്ഥിതി ഗുരുതരമാണെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാറ്റക്ലാനില്‍ സംഗീത പരിപാടി അവതരിപ്പിക്കേണ്ടിയിരുന്ന ബാന്‍ഡ് സംഘം ദി ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റല്‍ ആക്രമണത്തെ അതിജീവിച്ചു.

ആക്രമണത്തിന് ഇരയായവരില്‍ രണ്ട് പേര്‍ സ്വീഡന്‍കാരാണെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരമമെന്ന മന്ത്രാലയ വക്താവ് ജോഹാന്‍ തെജെല്‍ പറഞ്ഞു.

എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന  ഭീകരാക്രമണത്തില്‍ വെടിവയ്പ്പിലും  സ്‌ഫോടനങ്ങളിലുമായി 153 പേര്‍ കൊല്ലപ്പെട്ടു. 30-ല്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. എകെ 47-നും ശരീരത്തില്‍ ഘടിപ്പിച്ച ബോംബുകളുമായി എത്തിയാണ് ഭീകരര്‍ നാശം വിതച്ചതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ആക്രമണം നടത്തിയ ഭീകരരില്‍ അഞ്ചു പേരെ വധിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയ 100 പേരെ ബന്ദിയാക്കുകയും തുടര്‍ന്ന് മുഴുവന്‍ പേരെയും കൊലപ്പെടുത്തുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ തോക്കുധാരി നടത്തിയ ആക്രമണത്തിലും അനവധി പേര്‍ കൊല്ലപ്പെട്ടു. ഏഴിടത്താണ് ആക്രമണം ഉണ്ടായത്. ബാറ്റക്ലാന്‍ തിയേറ്റര്‍, ലെ കാരില്ലോണ്‍, ലെ പെറ്റിറ്റ് കംബോജ്, ലാ ബെല്ലെ എക്വിപ്പ്, സ്റ്റെഡെ ഡെ ഫ്രാന്‍സ് തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം ഉണ്ടായത്.

ഇതേത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.    ഫ്രാന്‍സിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയും ഭീകരതത തുടച്ചുമാറ്റുമെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പാരീസിലെ ജനങ്ങളോട് വീടുകള്‍ക്ക് ഉള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച ഭരണകൂടം 1,500 സൈനികരെ നഗരത്തിലുടനീളം വിന്യസിക്കുകയും ചെയ്തു.


ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിനു പിന്നില്‍ ഐസിസ് തീവ്രവാദികള്‍ ആണെന്ന് കരുതപ്പെടുന്നു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

 

This post was last modified on December 27, 2016 3:26 pm

Related Post
Leave a Comment