X

കൊല നടത്താന്‍ കാരണം അച്ഛന്റെ സ്വഭാവദൂഷ്യം, സഹോദരിക്കു വിധിച്ചത് ദയാവധം; വീണ്ടും മൊഴി മാറ്റി കേഡല്‍

അച്ഛനെ കുറിച്ചു പരാതിപ്പെട്ടിട്ടും അമ്മ അവഗണിച്ചു

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കേഡല്‍ ജീന്‍സണ്‍രാജ് വീണ്ടും മൊഴിമാറ്റി. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണാര്‍ത്ഥം നടത്തിയ കൊലകളെന്ന് ആദ്യം പറയുകയും പിന്നീട് വീട്ടില്‍ നിന്നുണ്ടായ അവഗണനയാണു കൊലനടത്താന്‍ കാരണമെന്നും പറഞ്ഞ കേഡല്‍ ഇപ്പോള്‍ പറയുന്നത് അച്ഛന്റെ സ്വഭാവദൂഷ്യമാണു കൊലപാതകങ്ങളിലേക്കു നയിച്ചതെന്നാണ്. മദ്യലഹരിയില്‍ സ്ത്രീകളോടു ഫോണില്‍ അശ്ലീലം പറയുന്ന പിതാവിനോടുള്ള വൈരാഗ്യമാണു കൊലനടത്താന്‍ കാരണമായതെന്നാണ് കേഡല്‍ പുതിയ മൊഴിയില്‍ പറയുന്നത്.

അച്ഛന്റെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് അമ്മയോട് പരാതിപ്പെട്ടിരുന്നെങ്കിലും തന്റെ വാക്കുകള്‍ അമ്മ വകവച്ചില്ല. ഈ കാരണം കൊണ്ടു അമ്മയേയും കൊല്ലാന്‍ തീരുമാനിച്ചു. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാവും. അതുകൊണ്ട് ഇരുവരേയും കൂടി കൊന്നു- കേഡല്‍ പറയുന്നു.

ഏപ്രില്‍ രണ്ടിനായിരുന്നു ആദ്യം കൊലനടത്താന്‍ പദ്ധതിയിട്ടിത്. എന്നാല്‍ കൈവിറച്ചതിനാല്‍ അന്നു പിന്മാറി. എങ്ങനെ കൊല്ലമെന്നത് ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ വീഡിയോ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി ഇതിനായി പരിശീലിക്കുകയും ചെയ്തിരുന്നുവെന്നും കേഡല്‍ പറഞ്ഞു. ഇത്രയും ദിവസം വളരെ ലാഘവത്തോടെയും ചിരിയോടെയും പൊലീസിനു മുന്നില്‍ ഇരുന്ന കേഡല്‍ ഇതാദ്യമായി ചോദ്യം ചെയ്യലിനിടയില്‍ കരഞ്ഞുവെന്നു പൊലീസ് പറയുന്നു.

This post was last modified on April 13, 2017 3:30 pm