(2016 നവംബറിനും 2017 നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ നടത്തിയ സംഭാഷണങ്ങള്‍ കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതോടെയാണ് ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവും സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസും തമ്മില്‍ ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതക കേസ് വാദം കേള്‍ക്കാനിരിക്കയെ ആണ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. ലോയയുടെ മരണത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നുവന്നു. ഏറ്റവും ഒടുവില്‍ ലോയ കേസ് വാദിക്കുന്ന ബെഞ്ചിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയിലെ നാല് ന്യായാധിപന്‍മാര്‍ ഇന്ത്യന്‍ നിയമ ചരിതത്തില്‍ ആദ്യമായി മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ത്തു. കാരവനില്‍ അതുല്‍ ദേവ് എഴുതിയ പുതിയ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പരസ്പര വിരുദ്ധമാണെന്നതിന്റെ തെളിവുകള്‍ അവതരിപ്പിക്കുകയാണ്. പ്രസ്തുത ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)
ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പല തരത്തിലും പരസ്പര വിരുദ്ധമാണ്. മഹാരാഷ്ട്ര രഹസ്യാന്വേഷണ വകുപ്പിന്റ-SID-കമ്മീഷണര്‍ സഞ്ജയ് ബാര്‍വേ, മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കാന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിനൊപ്പമാണ് ഈ രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2014-ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്കാണ് രേഖകള്‍ കൈമാറിയത്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രേഖകള്‍, ഈ വിഷയത്തില്‍ The Caravan തുറന്നുകാട്ടിയ പൊരുത്തക്കേടുകള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കുന്നില്ല. മാത്രവുമല്ല, ലോയ സ്വാഭാവിക ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നു കാണിക്കാന്‍ രേഖകളില്‍ തിരിമറി നടത്തുന്നതിന് ആസൂത്രിത ശ്രമം ഉണ്ടായെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.
ഡാണ്ടെ ആശുപത്രിയിലെ ഇ സി ജി ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നു റിപോര്‍ട്ട് പറയുന്നു
സമര്‍പ്പിച്ച റിപ്പോര്‍ടില്‍ നാല് ന്യായാധിപന്‍മാരുടെ പ്രസ്താവനകളുണ്ട്- ശ്രീകാന്ത് കുല്‍ക്കര്‍ണി, എസ് എം മോഡാക്, വി സി ബാര്‍ഡെ, രൂപേഷ് റാത്തി. ലോയയുടെ അവസാന മണിക്കൂറുകളില്‍ ഒപ്പമുണ്ടായിരുന്നു എന്നു അവകാശപ്പെടുന്നവരാണ് ഇവര്‍. ലോയ മരിച്ച അന്നു രാത്രി ഡാണ്ടെ ആശുപത്രിയിലെ ഇ സി ജി ഉപകരണം പ്രവര്‍ത്തിച്ചിരുന്നില്ല എന്നു SID-ക്കു സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ പ്രസ്താവനയില്‍ താന്‍ 2014-ല്‍ നാഗ്പൂരില്‍ ജോലി ചെയ്തിരുന്നു എന്നു പറഞ്ഞുകൊണ്ടു റാത്തി പറയുന്നു.
റാത്തിയുടെ പ്രസ്താവനയില്‍ പറയുന്നതു ഡാണ്ടെ ആശുപത്രി, “ഒന്നാം നിലയിലായിരുന്നു, അതുകൊണ്ട് ഞങ്ങളെല്ലാം പടികള്‍ കയറിയാണ് അവിടെക്കു പോയത്. ഒരു അസിസ്റ്റന്‍റ് ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് ലോയ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം വിയര്‍ക്കുന്നുണ്ടായിരുന്നു. കൂടുതല്‍ നെഞ്ച് വേദനയും നെഞ്ചെരിച്ചിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ ഇ സി ജി എടുക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ഇ സി ജി യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൊട്ടിക്കിടക്കുന്നതായി കാണുകയ്മു ചെയ്തു. ഡോക്ടര്‍ കുറച്ചുസമയം ശ്രമിച്ചെങ്കിലും യന്ത്രം ശരിയായില്ല..” സുപ്രീം കോടതിയില്‍ നല്‍കിയ റാത്തിയുടെ രണ്ടു പുറം പ്രസ്താവനയില്‍ ഈ ഭാഗം ഒന്നാം പുറത്തിന്റെ അവസാനമാണ് ഉള്ളത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പരാതിക്കാര്‍ക്ക് നല്കിയ പകര്‍പ്പില്‍ ഈ ഭാഗം ഇടയ്ക്ക് മുറിച്ചതായി വ്യക്തമാണ്.
ജഡ്ജ് റാത്തിയുടെ പ്രസ്താവനയും ലോയയുടെ സഹോദരി അനുരാധ ബിയാണി കാരവനോട് പറഞ്ഞതും (നവംബര്‍ 2017) പൊരുത്തപ്പെട്ടു പോകുന്നുണ്ട്. “ഇ സി ജി യന്ത്രം പ്രവര്‍ത്തിക്കാഞ്ഞതുകൊണ്ട്” ആശുപത്രിയില്‍ ഇ സി ജി എടുത്തില്ല എന്ന് ലോയയുടെ മരണത്തിന് തൊട്ടുപിന്നാലെ കുടുംബത്തെ അറിയിച്ചു എന്ന് ബിയാനി പറഞ്ഞു.
ഇതിനെത്തുടര്‍ന്ന്, ലോയയ്ക്ക് ഡാണ്ടെ ആശുപത്രിയില്‍ നടത്തിയെന്ന് കാണിക്കുന്ന ഒരു ഇ സി ജി പരിശോധനയുടെ ഫലം Indian Express പ്രസിദ്ധീകരിച്ചു. 2014 നവംബര്‍ 30-നു രാവിലെയാണ് ഇ സി ജി പരിശോധന നടത്തിയതായി ഇതില്‍ കാണുന്നത്. എന്നാല്‍ നവംബര്‍ 30-നും ഡിസംബര്‍ 1-നും ഇടയ്ക്കുള്ള രാത്രിയിലാണ് ലോയ മരിക്കുന്നത്. ഈ പൊരുത്തക്കേട് ഒരു ‘സാങ്കേതിക പിഴവ്’ മാത്രമാണെന്ന് ഡാണ്ടെ ആശുപത്രി ഉടമ പറഞ്ഞതായും Indian Express എടുത്തെഴുതി. ഇതേ ഇ സി ജി റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ നാഗ്പൂര്‍ പോലീസ് മേധാവി എടുത്തുകാണിച്ചത്. നാഗ്പൂര്‍ പോലീസ് കാണിച്ചതായി പറഞ്ഞു NDTV കാണിച്ചതും ഈ റിപ്പോര്‍ട്ടാണ്.
എന്നാല്‍ SIDക്കു നല്‍കിയ പ്രസ്താവനകളില്‍ മോഡാക്കും കുല്‍ക്കര്‍ണിയും ഇ സി ജി പരിശോധനയെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ഡാണ്ടെ ആശുപത്രിയിലെ ഡോക്ടര്‍ ഇ സി ജി പരിശോധനയടക്കം നടത്തി എന്ന് ബാര്‍ഡേ ഇടയിലായി പറയുന്നു. ഇ സി ജി യന്ത്രം പ്രവര്‍ത്തിച്ചിരുന്നില്ല എന്ന റാത്തിയുടെ ദൃക്സാക്ഷ്യം ഇ സി ജി ചാര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ചുള്ള സംശയം വീണ്ടും ശക്തിപ്പെടുത്തുന്നു. ഇങ്ങനെയൊരു പരിശോധന നടന്നിട്ടില്ലെങ്കില്‍, പിന്നെങ്ങനെയാണ്, ലോയ കുടുംബത്തിന്റെ സംശയങ്ങള്‍ കാണിച്ചുകൊണ്ട് കാരവന്റെ വാര്‍ത്ത വന്നു ഒരാഴ്ച്ചക്കുള്ളില്‍ തെരഞ്ഞെടുത്ത മാധ്യമസ്ഥാപനങ്ങള്‍ക്ക് ‘ഡാണ്ടെ ആശുപത്രി’ എന്ന് അരികില്‍ എഴുതിയ ഇത്തരം ഒരു പരിശോധനയുടെ രേഖ കിട്ടുന്നത് എന്ന് വീണ്ടും ചോദിക്കണം.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഡിസംബറില്‍ നല്‍കിയ ഒരു തുടര്‍ റിപ്പോര്‍ട്ടില്‍ കാരവന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയതെന്ന് കരുതുന്ന അത്തരത്തിലുള്ള ഒരു രേഖ പോലും- ഇ സി ജി ചാര്‍ട്, നാഗ്പൂരില്‍ ലോയ താമസിച്ച ഗസ്റ്റ് ഹൌസിന്റെ അതിഥികളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഒരു പുറം- സുപ്രീം കോടതിക്ക് നല്കിയ 60 പുറങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നല്കിയ രേഖകളുടെ സൂചികയില്‍ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം മാത്രമേ നല്‍കിയിട്ടുള്ളൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ആദ്യ പുറം സമര്‍പ്പിച്ച രേഖകളിലെ ഇരുപത്തിയഞ്ചാം പുറമായി കാണിക്കുന്നുണ്ടെങ്കിലും ഒരു വിശദീകരണവും കൂടാതെ ഈ പുറം ഒഴിവാക്കിയിരിക്കുന്നു. കാരവന്റെ ഡിസംബര്‍ റിപ്പോര്‍ട്ടില്‍ ഈ പുറത്തിന്റെ ചിത്രം നല്കുകയും അതില്‍ നിര്‍ണ്ണായകമായ ദിവസം വെട്ടിത്തിരുത്തിയത് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ജനുവരി 22-നു സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കവേ, പരാതിക്കാര്‍ ഈ അപ്രത്യക്ഷമായ പുറത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘അത് അന്നുതന്നെ നല്കും’ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വേക്കും മുകുള്‍ റോഹ്താഗിക്കും ഒപ്പമുള്ള അഭിഭാഷകന്‍ കോടതിയോട് പറഞ്ഞത്. ആ പുറത്തിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് ലഭിച്ചുവോ എന്നു അറിയിട്ടില്ല.
നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനുശേഷം മരിക്കുന്ന അന്ന് രാത്രി ലോയയെ കൊണ്ടുപോയ ആദ്യസ്ഥലം ഡാണ്ടെ ആശുപത്രിയാണ്. അവിടെനിന്നും അദ്ദേഹത്തെ നാഗ്പൂരിലെ മെഡിട്രിന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് (ലോയ മരിക്കുന്ന ദിവസം രാത്രി) ആശുപത്രിയിലേക്ക് ഒരു ഇ സി ജി റിപ്പോര്‍ട്ടും കൊണ്ടുവന്നില്ല എന്നു മെഡിട്രിന ആശുപത്രിയിലെ ചികിത്സ-നിയമ ഉപദേഷ്ടാവ് നിനാദ് ഗവാണ്ടേ ഡിസംബര്‍ 5, 2017നു എന്നോടു പറഞ്ഞു. തന്നപ്പോള്‍ ഇ സി ജി റിപ്പോര്‍ട് ഒന്നും കണ്ടില്ലെന്നും, ഇ സി ജി റിപ്പോര്‍ട് “പിറ്റേന്നാണ് കൊണ്ടുവന്നത്” എന്നും അദ്ദേഹം പറഞ്ഞു. “അത് ചില മാറ്റങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു… myocardial infraction സൂചിപ്പിച്ചു അതില്‍”. അയാള്‍ തുടരുന്നു, “മുമ്പുള്ള ഇ സി ജി കൊണ്ടുവന്നിരുന്നു എങ്കില്‍ ഞങ്ങളും രോഗിക്ക് myocardial infraction ഉള്ളതായി കാണുകയും ഒരു പക്ഷേ പോലീസിനെ ഈ വിവരം അറിയിക്കാതെ വരികയും ചെയ്യുമായിരുന്നു. കാരണം ഇ സി ജി ഉള്ളതുകൊണ്ട്. ആ സമയത്തെ പ്രധാന കാര്യം, ഇ സി ജി ഇല്ലായിരുന്നു എന്നാണ്.” ലോയയുടെ മരണത്തിന് പിറ്റെന്നു ഇ സി ജി ചാര്‍ട് എത്തിയോ എന്നുറപ്പാക്കാന്‍ ഞാനത് വീണ്ടും ഗവാണ്ടെയോട് ചോദിച്ചു. “ഞാനത് പിറ്റേന്നാണ് കണ്ടത്,” ഗവാണ്ടേ പറഞ്ഞു. ‘ ഇവിടെ എപ്പോഴാണ് കിട്ടിയതെന്ന് എനിക്കുറപ്പില്ല, കാരണം രോഗിയുടെ മരണത്തിന് മുമ്പ് ഇ സി ജി വന്നു എന്നു ഞാന്‍ കരുതുന്നില്ല… ഞാന്‍ ഇ സി ജി കണ്ടിട്ടില്ല. ഇ സി ജി ഉണ്ടായിരുന്നില്ല.”
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 2014 ഡിസംബര്‍ 1 തീയതി വെച്ച, മെഡിട്രിനയില്‍ നിന്നുള്ള ചികിത്സ-നിയമ സാക്ഷ്യപത്രത്തില്‍ (medico-legal certificate) ഗവാണ്ടേയുടെ ഒപ്പുണ്ട്. ഇത് മെഡിട്രിനയില്‍ നിന്നുള്ള മരണ സംക്ഷിപ്തക്കുറിപ്പനുസരിച്ചാണ് തയ്യാറാക്കിയത്. ഇതും സുപ്രീം കോടതിയില്‍ നല്കിയിട്ടുണ്ട്. ““Pt. [patient] was taken to Dande Hospital. ECG done – s/o tall ‘T’ on ant. [illegible word] … While shifting pt. collapsed.” ഫലത്തില്‍, ഞാന്‍ അഭിമുഖം നടത്തിയപ്പോള്‍ ലോയയുടെ മരണത്തിന്റെ പിറ്റെന്നു വരെ ഡാണ്ടെ ആശുപത്രിയില്‍ നിന്നുള്ള ഇ സി ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ആവര്‍ത്തിച്ച ഗവാണ്ടേ, ലോയയുടെ മരണത്തിന്റെ ദിവസം തയ്യാറാക്കിയ അത്തരമൊരു ചാര്‍ട്ടിനെ അടിസ്ഥാനമാക്കി ചിത്സ-നിയമ റിപ്പോര്‍ട് തയ്യാറാക്കി എന്നായി മാറുന്നു.
ഈ വൈരുദ്ധ്യം മെഡിട്രിനയില്‍ നിന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത സംബന്ധിച്ചു സംശയമുയര്‍ത്തുന്നു. ലോയയുടെ മരണസമയത്ത് തയ്യാറാക്കിയ ഒരു രേഖയില്‍ ന്യായാധിപന്‍ മരിച്ച ദിവസം ലഭ്യമല്ലാത്ത ഒരു രേഖ എങ്ങനെയാണ് ഉദ്ധരിച്ചു കാണിക്കാന്‍ കഴിയുന്നത്?
മെഡിട്രിനയില്‍ നിന്നുള്ള രശീതീയില്‍ ലോയക്ക് “നാഡീവ്യൂഹ ശസ്ത്രക്രിയ” നടത്തിയതായി കാണിക്കുന്നു
ആശുപത്രിയില്‍ എത്തുന്ന സമയത്ത് ലോയക്ക് ജീവനുണ്ടായിരുന്നോ, തുടര്‍ ചികിത്സ വേണ്ടിവന്നോ, എത്തിയതിന് ശേഷമാണോ മരിച്ചത് എന്ന കാര്യത്തില്‍ മെഡിട്രിനയില്‍ നിന്നുള്ള ചികിത്സ രേഖകളില്‍ അവ്യക്തതയുണ്ട്. ചികിത്സ-നിയമ സാക്ഷ്യപത്രത്തില്‍ അയാളെ ‘മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന്’ പറയുന്നു. പക്ഷേ മരണ സംക്ഷിപ്തക്കുറിപ്പില്‍ (death summary), “അടിയന്തര ചികിത്സ നല്‍കി, 200 (അവ്യക്തം) DC shock പല തവണ നല്‍കി…CPR തുടര്‍ന്നു… രോഗിയെ ജീവിപ്പിക്കാന്‍ കഴിഞ്ഞില്ല.” നിനാദ് ഗവാണ്ടേ എന്നോട് പറഞ്ഞത്, ലോയയെ മെഡിട്രിനയില്‍ കൊണ്ടുവരുമ്പോള്‍ “Terminal (heart) rhythm മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രവേശിപ്പിച്ചയുടനെ CPR തുടങ്ങി. പക്ഷേ ഒരു ഘട്ടത്തില്‍ ഈ രോഗിയെ രക്ഷപ്പെടുത്താനാവില്ലെന്ന് മനസിലായി.”
ലോയയുടെ പേരില്‍ നല്കിയ ‘Final Inpatient Bill Summary’ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ‘നാഡീ വ്യൂഹ ശസ്ത്രക്രിയക്ക്’ 1500 രൂപ ഇതില്‍ ഇട്ടിട്ടുണ്ട്. (മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ ലോയയുടെ കഴുത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് അനുരാധ ബിയാനി പറഞ്ഞിരുന്നു. ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെയും ഇതേ കാര്യം മറ്റൊരു അഭിമുഖത്തില്‍ കാരവനോടു പറഞ്ഞിരുന്നു) ഒരു ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോടെ കൊണ്ടുവന്ന ലോയയെ എന്തിന് ‘നാഡീവ്യൂഹ ശസ്ത്രക്രിയക്ക്’ വിധേയനാക്കി എന്നത് വ്യക്തമല്ല.
ദിവസങ്ങളിലെ വൈരുദ്ധ്യങ്ങളടക്കം പോലീസ് രേഖകളിലെ പൊരുത്തക്കേടുകള്‍
സമര്‍പ്പിച്ച രേഖകളില്‍ മെഡിട്രിന പ്രദേശം ഉള്‍പ്പെടുന്ന നാഗ്പൂരിലെ സീതാബുള്‍ടി പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ അപകട മരണ റിപ്പോര്‍ട്ടും ഉണ്ട്. ഇതില്‍ ലോയയുടെ മരണസമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത് രാവിലെ 6.15, “30/11/2014” എന്നാണ്-അയാള്‍ മരിക്കുന്നതിനും ഒരു ദിവസം മുമ്പ്. (ഇ സി ജി ചാര്‍ട്ടിലും ഇതേ പൊരുത്തക്കേട് വന്നു) മെഡിട്രിനയില്‍ നിന്നുള്ള രേഖകള്‍ കാണിക്കുന്നത് അയാള്‍ മരിക്കുന്നതു ‘1/12/2014’ 6.15 രാവിലെ എന്നാണ്.
ലോയയുടെ മരണം സംബന്ധിച്ച രേഖകളും തുടര്‍ പ്രക്രിയയും സീതാബുള്‍ടി പോലീസ് സ്റ്റേഷനില്‍ നിന്നും ലോയ താമസിച്ച അതിഥി മന്ദിരം പരിധിയില്‍ വരുന്ന സദര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത് എന്തിനാണ് എന്നതിന് ഇപ്പൊഴും വ്യക്തമായ വിശദീകരണം ഇല്ല. സദര്‍ പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ പുതിയ അപകട മരണ റിപ്പോര്‍ട്ടില്‍ ലോയയുടെ മരണം ‘1/12/2014’ രാവിലെ 6.15-നാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ രീതിയനുസരിച്ച് സദര്‍ സ്റ്റേഷനിലെ റിപ്പോര്‍ട് സിതാബുള്‍ടി സ്റ്റേഷനിലെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകണം തയ്യാറാക്കേണ്ടത്. എന്തുകൊണ്ടാണ്, എങ്ങനെയാണ് ഈ രണ്ടു റിപോര്‍ട്ടുകളിലെയും തിയ്യതികളില്‍ വൈരുദ്ധ്യം വന്നത് എന്നതിന് ഒരു സൂചനയും ഇല്ല.
സീതാബുള്‍ടി സ്റ്റേഷനില്‍ തയ്യാറാക്കിയ മൃതദേഹ പരിശോധനയില്‍ പറയുന്നത്, “മരിച്ചയാളുടെ ബന്ധു, ഡോക്ടര്‍ പ്രശാന്ത് ബജ്രംഗ് റാത്തി മരിച്ചയാളുടെ മുഖം ബ്രിജ്മോഹന്‍ ഹര്‍കിഷന്‍ ലോയയുടേതാണെന്ന് മുഖം കണ്ട് തിരിച്ചറിഞ്ഞു,” എന്നാണ്. സദര്‍ സ്റ്റേഷനിലെ റിപ്പോര്‍ട്ടിനൊപ്പം വെച്ച റാത്തിയുടെ പ്രസ്താവനയില്‍, ലോയ “തന്റെ അമ്മാവന്റെ ബന്ധുവാണെന്ന്” അയാള്‍ പറയുന്നതായുണ്ട്. പ്രശാന്ത് റാത്തിയോട് ഡിസംബറില്‍ ഞാന്‍ സംസാരിച്ചപ്പോള്‍, “എനിക്കു ലോയ സാബിനെ അറിയുക കൂടിയില്ല,” താനൊരിക്കലും അയാളെ കണ്ടിട്ടേല്ലെന്നും “ഒരിക്കലും അയാളുമായി ബന്ധം വെച്ചിട്ടില്ലെന്നും” വ്യക്തമായി പറഞ്ഞു. ഇതുവെച്ചുനോക്കിയാല്‍ റാത്തി “മരിച്ചയാളെ തിരിച്ചറിഞ്ഞു” എന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ആശ്ചര്യജനകമാണ്.
റാത്തിയുടെ പ്രസ്താവനയില്‍ ലോയയെ ഡാണ്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പറയുന്നില്ല, അയാളെ “മെഡിട്രിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു” എന്നു മാത്രമാണു പറയുന്നത്. സാധാരണ നടപടിക്രമമനുസരിച്ച് മരിച്ചയാളുടെ അവസാന മണിക്കൂറുകളില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തണം. എന്നാല്‍ ഇവിടെ റാത്തിയുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ലോയയെ ആശുപത്രിയില്‍ കൊണ്ടുപോയി എന്നവകാശപ്പെട്ട നാല് ന്യായാധിപന്‍മാരില്‍ ആരുടേയും മൊഴി രേഖപ്പെടുത്തിയില്ല.
ആര്‍ എസ് എസ് ബന്ധം
ലോയയുടെ മൃതദേഹം നാഗ്പൂരില്‍ നിന്നും അയാളുടെ ജന്മനാടായ ലാത്തൂരിലേക്കാണ് അയച്ചത്. അയാള്‍ നിലവില്‍ താമസിച്ചിരുന്ന മുംബൈയിലേക്ക് അയക്കുന്നതിന് പകരമായിരുന്നു ഇത്. അയാളുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി. ഒരു ‘ആര്‍ എസ് എസ് പ്രവര്‍ത്തകന്‍’ എന്ന് അവര്‍ പറയുന്ന ലത്തൂരുകാരനായ ഈശ്വര്‍ ബഹേട്ടി നാഗ്പൂരിലേക്ക് പോകണ്ട എന്ന് നിര്‍ബന്ധിച്ചെന്നും മൃതദേഹം ഇങ്ങോട്ട് കൊണ്ടുവരികയാണ് എന്ന് പറഞ്ഞെന്നും അനുരാധ ബിയാനി കാരവനോടു പറഞ്ഞു. മരണത്തിന് നിരവധി ദിവസങ്ങള്‍ക്ക് ശേഷം ബഹേട്ടിയാണ് ലോയയുടെ മൊബൈല്‍ ഫോണ്‍ കുടുംബത്തിന് തിരികെ കൊടുത്തത്. അതിലെ വിളികളുടെ നാള്‍വഴികളും സന്ദേശങ്ങളുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. എങ്ങനെയാണ് ബഹേട്ടിക്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിഞ്ഞത് എന്നും, ലോയയുടെ മൊബൈല്‍ അയാളുടെ കൈവശം വന്നത് എന്നും ദുരൂഹമാണ്.
റിപ്പോര്‍ട്ടിലെ 3.8 ഭാഗത്ത് “കാരവന്‍ മാസിക ഈശ്വര്‍ ബഹേട്ടിയുടെ പങ്ക് സംബന്ധിച്ചുയര്‍ത്തിയ സംശയത്തെ” തള്ളിക്കളയുന്നു. ലോയയുടെ മരണം ബഹേട്ടിയെ അറിയിച്ചത് അയാളുടെ ‘മുതിര്‍ന്ന സഹോദരന്‍’, ഡോ. ഹന്‍സ്രാജ് ഗോവിന്ദ് ലാല്‍ ബഹേട്ടി (ലത്തൂര്‍ നിവാസി) ആണെന്നും അയാള്‍ക്ക് “ലോയയുടെ ആരോഗ്യം സംബന്ധിച്ച് 01-12-2014 പുലര്‍ച്ചെ ഒരു ഫോണ്‍ വിളി വഴി അറിയുകയായിരുന്നു” എന്നും അതില്‍ പറയുന്നു.
ലോയയുടെ മരണം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നാല് ന്യായാധിപന്‍മാരടക്കമുള്ളവര്‍ക്ക് മരണം സംബന്ധിച്ച് ലോയയുടെ കുടുംബത്തെ അറിയിക്കാന്‍ ലത്തൂരില്‍ ഹാന്‍സ്രാജ് ബഹേട്ടിയെ ആണ് ബന്ധപ്പെടേണ്ടതെന്ന് എങ്ങനെ തോന്നി എന്ന നിര്‍ണായക ചോദ്യം SID അവഗണിച്ചു. ഡിസംബറിലെ തുടര്‍ റിപ്പോട്ടില്‍ ഹാന്‍സ്രാജ് ബഹേട്ടിയുടെയും ഡാണ്ടെ ആശുപത്രി ഉടമ ഡോ. പിനാക് ഡാണ്ടെയുടെയും ആര്‍ എസ് എസ് ബന്ധം കാരവന്‍ കാണിച്ചിരുന്നു. ഈശ്വര്‍ ബഹേട്ടിയുടെ ആര്‍ എസ് എസ് ബന്ധം തള്ളിക്കളയാന്‍ SID റിപ്പോര്‍ട് ശ്രമിക്കുന്നുണ്ടെങ്കിലും ഹന്‍സ്രാജ് ബഹേട്ടിക്ക് സംഘടനയുമായുള്ള വ്യക്തമായ ബന്ധം അവര്‍ കണക്കിലെടുക്കുന്നില്ല. ലോയയുടെ ഫോണിനെക്കുറിച്ചും അതെങ്ങനെ ബഹേട്ടിയുടെ കയ്യില്‍ എത്തി എന്നതിനെക്കുറിച്ചും അയാളത് എങ്ങനെ ലോയയുടെ കുടുംബത്തിന് കൈമാറി എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് മൌനം പാലിക്കുന്നു. ലോയയുടെ ഫോണ്‍ പോലീസ് കൈവശമെടുത്ത് രേഖപ്പെടുത്തുകയും Inquest റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തി, ഒരു വിധത്തിലുള്ള മാറ്റവും കൂടാതെ കുടുംബത്തിന് കൈമാറേണ്ടതുമായിരുന്നു.
ലോയ കുടുംബത്തിന്റെ മൊഴികള്‍ രേഖപ്പെടുത്തിയത് സമ്മര്‍ദം ചെലുത്തിയാണെന്ന് കരുതാനുള്ള കാരണങ്ങള്‍
ലോയ കുടുംബത്തിന്റെ സംശയങ്ങള്‍ കാരവന്‍ 2017 നവംബര്‍ 20, 21 ദിവസങ്ങളില്‍ ആദ്യം റിപ്പോര്‍ട് ചെയ്തതിന് ശേഷം, കുടുംബവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ലോയയുടെ അച്ഛന്‍ ഹരികിഷന്‍ ഡിസംബര്‍ 5-നാണ് ലത്തൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത്. ജനുവരി 14-നു ലോയയുടെ മകന്‍ അനൂജ് ഒരു പത്രസമ്മേളനം നടത്തി. അനൂജ് എന്തു സംസാരിക്കണമെന്നും ഏത് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്നും നിയന്ത്രിച്ചിരുന്നത് ഒരു അഭിഭാഷകനായിരുന്നു. പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണോ വേണ്ടയോ എന്ന ചോദ്യത്തിന്, ‘അത് ഞാനല്ല തീരുമാനിക്കേണ്ടത്’ എന്നാണ് അയാള്‍ മറുപടി പറഞ്ഞത്.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അനുരാധ, ഹരികിഷന്‍, അനൂജ് എന്നിവരുടെ ഒപ്പോടുകൂടിയ മൊഴികളും ഉള്‍പ്പെടുന്നു. ലോയയുടെ മരണത്തില്‍ കുടുംബത്തിന് സംശയമൊന്നുമില്ല എന്ന് അവരുടെ പ്രസ്താവനകളില്‍ പറയുന്നു. നവംബര്‍ 27, 2017 തിയ്യതി കാണിച്ച പ്രസ്താവന നല്കിയിരിക്കുന്നത് SID കമ്മീഷണര്‍ സഞ്ജയ് ബാര്‍വേക്കാണ്. പ്രസ്താവനകള്‍ രേഖപ്പെടുത്തിയ സാഹചര്യം അറിയാത്തതിനാല്‍, അത് സമ്മര്‍ദത്തിലാണോ സ്വമേധയായാണോ നല്‍കിയതെന്ന് പറയാനാകില്ല. എന്തു അധികാരം വെച്ചാണ് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം ഈ അന്വേഷണത്തില്‍ വന്നതെന്നും എന്താധികാരം വെച്ചാണ് അവര്‍ മൊഴികള്‍ രേഖപ്പെടുത്തിയതെന്നും വ്യക്തമല്ല. ഇപ്പോള്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാ പ്രധാന പ്രതികളിലൊരാളായ ഷൊറബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ വിചാരണ നടത്തുന്നതിനിടെയാണ് ലോയയുടെ മരണം സംഭവിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ബി ജെ പി സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തെ ഉപയോഗിച്ചത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
2017 നവംബര്‍ 23-നു കാരവന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഒരു ‘ഗോപ്യമായ പരിശോധന’ നടത്താന്‍ ആവശ്യപ്പെട്ട് സഞ്ജയ് ബാര്‍വെക്ക് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും കത്ത് ലഭിച്ചു. അതേ ദിവസം, ലോയയുടെ ഒപ്പമുണ്ടായിരുന്ന ന്യായാധിപന്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍വേ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോടതി അന്നുതന്നെ അനുമതി നല്‍കി മറുപടി അയച്ചു. ഈ കത്തുകളെല്ലാം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബാര്‍വേയുടെ പൂര്‍ത്തിയായ റിപ്പോര്‍ട്ടിലെ തീയതി നവംബര്‍ 28-ആണ്. അനുരാധയുടെയും ഹരികിഷന്റെയും മൊഴികളില്‍ അവര്‍ ഒരു മാധ്യമപ്രവര്‍ത്തകനോടു സംസാരിച്ചതായി ഓര്‍ക്കുന്നു എന്നും എന്നാല്‍ അതിന്റെ ദൃശ്യമോ ശബ്ദമോ രേഖപ്പെടുത്തിയതായി ഓര്‍ക്കുന്നില്ലെന്നും പറയുന്നു. യഥാര്‍ത്ഥത്തില്‍, കുടുംബത്തിന്റെ സംശയങ്ങള്‍ പുറത്തുകൊണ്ടുവന്ന നിരഞ്ജന്‍ താക്ലെ, അവരുടെ പൂര്‍ണ സമ്മതത്തോടെ ഇരുവരുടെയും അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും ഒളിക്യാമറ വെച്ചായിരുന്നില്ല. അനുരാധയും ഹരികിഷനും തങ്ങള്‍ ക്യാമറയുടെ മുന്നിലാണ് സംസാരിക്കുന്നതു എന്നതിനെക്കുറിച്ച് തികച്ചും ബോധ്യത്തിലായിരുന്നു എന്ന് ആ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കാരവന്‍ ലോയയുടെ മരണം സംബന്ധിച്ച ആദ്യ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ 2017 നവംബര്‍ 17-നു മൂന്നുദിവസം മുമ്പാണ് സരിത മന്ദാനയോടൊപ്പം ഹരികിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
താക്ലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പോലെ, ലോയയുടെ മരണം സംബന്ധിച്ച്, അനുരാധയുടെ മകള്‍, നൂപുര്‍ ബിയാണിയായിരുന്നു അയാളോട് ആദ്യം ബന്ധപ്പെട്ടത്. ഇത് ഇരുവരും തമ്മില്‍ സെപ്റ്റംബര്‍ 28 മുതലുള്ള വാട്സപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാണ്. ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ അയക്കാന്‍ താക്ലെ ആവശ്യപ്പെട്ടു. എങ്ങനെയാണ് അതയക്കുന്നതെന്ന് നൂപുര്‍ ചോദിച്ചു. ലോയയുടെ മരണം സംബന്ധിച്ച തന്റെ അമ്മയുടെ ഡയറിക്കുറിപ്പുകളും അവര്‍ താക്ലേയ്ക്ക് അയച്ചുകൊടുത്തു. അതെല്ലാം അയാളുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ലോയയുടെ മരണം സംബന്ധിച്ച ടാക്ലെയുടെ അന്വേഷണം ഒരു വര്‍ഷത്തോളം നീണ്ടു. നൂപുര്‍, അനുരാധ, ഹരികിഷന്‍, സരിത, അനൂജ് എന്നിവരടക്കമുള്ള ലോയയുടെ കുടുംബവുമായി അയാള്‍ പലതവണ സംസാരിച്ചു. അയാളുടെ റിപ്പോര്‍ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി, തങ്ങള്‍ എപ്പോഴാണ് പരസ്യമായി രംഗത്തുവരേണ്ടതെന്ന് കുടുംബാംഗങ്ങള്‍ പലതവണ ചോദിക്കുന്നുണ്ട്.
2017 നവംബര്‍ 17നു ഹരികിഷനും സരിതയുമായുള്ള അഭിമുഖദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ്, തന്റെ മകളുടെ പേരിലുള്ള ഒരു വാട്സപ് നമ്പര്‍ ഉപയോഗിച്ച്, താന്‍ എവിടെവെച്ചാണ് കാണേണ്ടതെന്ന് അനുരാധ താക്ലെയോട് ചോദിച്ചിരുന്നു. അഭിമുഖത്തിന് ശേഷം അനുരാധ സന്ദേശമയച്ചു, “സര്‍, അഭിമുഖം തൃപ്തികരമായിരുന്നോ…” അതിനു താക്ലെ ഇങ്ങനെ മറുപടി നല്‍കി, “ അതേ അതേ…അത് വളരെ നന്നായിരുന്നു.” അവരതിന് “ഓ കെ സര്‍” എന്ന് പ്രതികരിക്കുകയും ചെയ്തു.
കാരവന്റെ ആദ്യ റിപ്പോര്‍ട് വന്നു ഒരു ദിവസത്തിനുശേഷം, ആ കുടുംബം ആശയ വിനിമയസാധ്യതകളെല്ലാം അടയ്ക്കുന്നതിന് മുമ്പേ, 2017 നവംബര്‍ 21നാണ് അവര്‍ അവസാനമായി താക്ലെയോട് സംസാരിക്കുന്നത്. മകളുടെ വാട്സപ് നമ്പര്‍ ഉപയോഗിച്ച് അനുരാധ ബിയാനി സന്ദേശമയച്ചു, “സര്‍, എനിക്ക് പ്രശ്നമൊന്നുമില്ല, പക്ഷേ കുടുംബം പരിഭ്രാന്തരാകുന്നു.”
ഈ സാഹചര്യത്തില്‍ സമ്മര്‍ദത്തിലാണ് കുടുംബം മനഃപൂര്‍വം SID ക്കു മൊഴി നല്‍കിയതെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതെളുപ്പം തള്ളാവുന്നതാണെന്നും വ്യക്തമാണ്.
രവി ഭവനിലെ അന്തേവാസി രേഖകളിലെ വിശദീകരിക്കാത്ത പിഴവുകള്‍
നാഗ്പൂരില്‍ ലോയ താമസിച്ച രവി ഭവനിലെ അന്തേവാസി രേഖയില്‍ ലോയയുടെ പേര് കാണാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നാല് ന്യായാധിപന്‍മാരുടെ മൊഴിയിലും അവര്‍ വ്യക്തമാക്കുന്നില്ല. ഇതില്‍ രണ്ടുപേര്‍ ലോയയുടെ മരണം നടന്ന ദിവസം രാത്രി രവി ഭവനില്‍ താമസിച്ചിരുന്നു എന്നുകൂടി കണക്കിലെടുക്കണം. കാരവന്‍ ചൂണ്ടിക്കാണിച്ച പോലെ എന്തുകൊണ്ടാണ് അന്തേവാസി പേരുവിവര പുസ്തകത്തില്‍ തിരുത്തലുകള്‍ എന്നതിലും SID അന്വേഷണം നടത്തിയില്ല.
വിവരാവകാശ നിയമ പ്രകാരം അതിഥി മന്ദിരത്തിലെ അന്തേവാസി പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കിയപ്പോള്‍, രാജ്യത്ത് ഏറ്റവുമധികം സുരക്ഷയുള്ള അതിഥികളുടെ പേരുവിവരങ്ങള്‍ പോലും അതിലുണ്ടായിരുന്നു. ഉദാഹരണത്തിന് 2015 മാര്‍ച്ചില്‍, ലോയയുടെ മരണത്തിന് മൂന്നു മാസങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തിയ ഒരു പേര് അമിത് ഷായുടേതാണ്. തൊട്ടുതാഴെയുള്ള പേര് അനില്‍ സിംഗ് എന്നാണ്. (സുപ്രീം കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും, ഇപ്പോള്‍ ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ഷായെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹര്‍ജിയെ എതിര്‍ക്കുന്ന, സി ബി ഐയുടെ അഭിഭാഷകനുമായ അനില്‍ സിംഗ് ആണോ ഇതെന്ന് കാരവാന് ഉറപ്പാക്കാന്‍ കഴിഞ്ഞില്ല.) എത്ര ശ്രദ്ധിച്ചാണ് ഓരോ അതിഥിയുടെ പേരും വിട്ടുപോകാതെ രേഖപ്പെടുത്തുന്നത് എന്ന് കാണാം. സിംഗിന്റെ പേരിനൊപ്പം സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിതിന്റെ പേര് കൂടെച്ചേര്‍ത്തെഴുതിയിട്ടുപോലുമുണ്ട്. ഇത്ര സൂക്ഷ്മമായാണ് രവി ഭവനില്‍ രേഖകള്‍ സൂക്ഷിക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് ലോയയുടെ പേര് മാത്രം അപ്രത്യക്ഷമായത് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.
This post was last modified on January 29, 2018 11:37 am
Leave a Comment