X

‘സമ്പന്നരാണെങ്കില്‍ എന്തും കയ്യേറാം സര്‍ക്കാര്‍ ഒപ്പമുണ്ട്’; കോവളത്തും സിപിഐ ഇടഞ്ഞുതന്നെ; റവന്യൂ വകുപ്പ് ജില്ലാ കോടതിയെ സമീപിക്കും

തെളിവായി 1970 മുതലുള്ള റവന്യൂ രേഖകള്‍ ഹാജരാക്കി കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിന്‍റേതാണ് എന്നു വാദിക്കാനായിരിക്കും റവന്യൂ വകുപ്പ് ശ്രമിക്കുക

കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സിപിഐ. കൊട്ടാരത്തിന്റെയും അതിന്റെ ഭാഗമായുള്ള 4.13 ഹെക്ടര്‍ ഭൂമിയുടെയും ഉടമസ്ഥാവകാശത്തിന് വേണ്ടി റവന്യൂ വകുപ്പ് ജില്ലാ കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം സര്‍ക്കാരിനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരവും അനുബന്ധ ഭൂമിയും ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. തീരുമാനം കൈക്കൊണ്ട മന്ത്രി സഭായോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്തിരുന്നില്ല. വിനോദ സഞ്ചാര വകുപ്പിന്റെ വിഷയം എന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍  അവതരിപ്പിച്ചത്.

അതേസമയം കൊട്ടാരം കൈമാറാനുള്ള തീരുമാനത്തില്‍ സിപിഐ സംസ്ഥാന കൌണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. സമ്പന്നരാണെങ്കില്‍ എന്തും കയ്യേറാം സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.  അതേ സമയം സിവില്‍ കേസ് നടത്താനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് വിട്ടു കൊടുത്തത് നന്നായെന്നും അഭിപ്രായം ഉയര്‍ന്നു.

കോടതി നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറെയും ജില്ലാ കളക്ടറേയും ചുമതലപ്പെടുത്തി. തെളിവായി 1970 മുതലുള്ള റവന്യൂ രേഖകള്‍ ഹാജരാക്കി കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിന്‍റേതാണ് എന്നു വാദിക്കാനായിരിക്കും റവന്യൂ വകുപ്പ് ശ്രമിക്കുക.

1962ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത കൊട്ടാരം 1970ലാണ് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന് കൈമാറിയത്. എന്നാല്‍ ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറിയോ എന്നത് സംബന്ധിച്ചു റവന്യൂ വകുപ്പിന് ഇപ്പൊഴും വ്യക്തതയില്ല. 2002ലാണ് സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി ബിജെപി സര്‍ക്കാര്‍ കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിന് വിറ്റത്.

This post was last modified on July 29, 2017 5:01 pm

Related Post
Leave a Comment