X

മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇല്ലാത്ത ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കെതിരെ നടപടി

ഈ മാസം 31നകം ഈ കാര്യങ്ങള്‍ നടപ്പിലാക്കിയിരിക്കണം

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇല്ലാത്ത ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന്റെ സര്‍ക്കുലര്‍.

ശുദ്ധമായ കുടിവെള്ളത്തിനുള്ള സൌകര്യം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസും, നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, മാലിന്യ സംസ്കരണ സംവിധാനം എന്നിവ ഉണ്ടായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഈ മാസം 31നകം ഈ കാര്യങ്ങള്‍ നടപ്പിലാക്കിയിരിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സ്കൂള്‍ പരിശോധനാ വേളയില്‍ സൌകര്യങ്ങള്‍ എല്ലാം ഉണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും വീഴ്ച വരുത്തുന്ന സ്കൂളുകളുടെ മേധാവികള്‍ക്കെതിരെ നടപടി എടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചു ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ബാലാവകാശ കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശങ്ങളുമായി മുന്‍പോട്ട് വന്നത്. .

This post was last modified on May 14, 2017 9:12 am

Related Post
Leave a Comment