തമിഴ്നാട്ടിലെ നാഗപട്ടണത്തിന് സമീപം വോദാരണ്യത്തുണ്ടായ ജാതി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പ്രദേശത്തുണ്ടായിരുന്ന അംബേദ്കർ പ്രതിമ തകർത്തതായും റിപ്പോർട്ടുകൾ പറയുന്നു. കാൽ നടയാത്രികന്റെ ദേഹത്ത് ഞായറാഴ്ച വൈകീട്ടോടെ കാറിടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ദളിത് വിഭാഗക്കാരനായിരുന്നു അപകടത്തിൽ പരിക്കേറ്റത്. ഉയർന്ന ജാതിയിൽ പെട്ടയാളുടെതാണ് അപകടത്തിനിടയാക്കിയ കാർ.
അപകടത്തിൽ പരിക്കേറ്റയാളെ പിന്തുണച്ചെത്തിയവർ കാറിന് തീവച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് സംഘടിച്ചെത്തിയ നൂറിലധികം വരുന്ന മറുവിഭാഗം ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അംബേദ്കർ പ്രതിമക്ക് നേരെയും ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് പ്രദേശത്തെ കട കമ്പോളങ്ങൾ ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ്. ബസ് സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. മേഖലയിൽ വൻ പോലീസ് സന്നാഹവും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർദ്ധ രാത്രിയോടെ തന്നെ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പോലീസ് അറിയിച്ചു. ട്രിച്ചി സോൺ ഐജി വരദ രാജുവിന്റെ നേതൃത്വത്തിൽ 400 ഓളം വരുന്ന പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് സൂക്ഷമായി നിരീക്ഷിച്ച് വരികയാണെന്നും, ഇരു വിഭാഗത്ത് നിന്നുള്ളവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
This post was last modified on August 26, 2019 12:05 pm