രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിച്ച 20,000 രൂപക്ക് മുകളിലുള്ള സംഭാവനകളിൽ കൂടുതൽ ലഭിച്ചത് രാജ്യം ഭരിക്കുന്ന ബിജെപിക്കെന്ന് റിപ്പോർട്ട്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനായാണ് കണക്ക് പുറത്തുവിട്ടത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വരുമാന കണക്കിനെ ഉദ്ധരിച്ചാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ബിജെപിയുടെ സംഭാവനകളിലെ വളർച്ച ചൂണ്ടിക്കാട്ടുന്നത്.
2017-18 വർഷത്തിൽ ദേശീയ പാർട്ടികള്‍ക്ക് ആകെ ലഭിച്ച 469.89 കോടി വരുന്ന സംഭാവനയിൽ 437.04 കോടിയും കിട്ടിയത്ബിജെപിക്കാണെന്നും കണക്കുകൾ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനേക്കാള്‍ 13 മടങ്ങാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് കിട്ടിയത് 26.6 കോടിരുപയാണ്. എൻസിപിക്ക് 2.087 കോടിയും സി.പി.എമ്മിന് 2.756 കോടിയും സിപിഐക്ക് 1.146 കോടിയും തൃണമൂൽ കോൺഗ്രസിന് 0.20 കോടിയും സംഭാവനയായി ലഭിച്ചു. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഉയർന്ന തുകയുള്ള സംഭാവനകളില്‍ 93 ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്.
എന്നാൽ 20,000 രൂപക്ക് മുകളിൽ സംഭാവന ലഭിച്ചിട്ടില്ലെന്നാണ് ബിഎസ്പിയുടെ നിലപാട്. അതേസമയം, മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2014-5 വർഷത്തിൽ കോൺഗ്രസിന് 141. 5 കോടി സംഭാവനയായി ലഭിച്ചപ്പോൾ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇത് വെറും 26 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്.
This post was last modified on January 17, 2019 5:06 pm