കെ സുരേന്ദ്രൻ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാവും. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ മുന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് പ്രഖ്യാപനം. പാർട്ടിയിൽ ഏറ്റവും അധികം നേതാക്കൾ ആവശ്യം ഉന്നയിച്ച മണ്ഡലത്തിൽ ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് രാവിലെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തു വിട്ടിരുന്നു എന്നാല്‍ ഇതിലും പത്തനംതിട്ട ഇല്ലായിരുന്നു. ഇതിന് പിറകെയാണ് പുതിയ പട്ടിക പുറത്ത് വന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു അവകാശ വാദവുമായി രംഗത്തെത്തിയിരുന്നത്. അൽഫോൺസ് കണ്ണന്താനവും നേരത്തെ പത്തനംതിട്ടയ്ക്കാടി രംഗത്തെത്തിയിരുന്നു. തെലങ്കാന ഉത്തർപ്രദേശ് കേരളം പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 10 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. ഏറചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കേരളത്തില്‍ നിന്നുള്ള 14 സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്തം തിട്ട ഒഴിച്ചിട്ടായിരുന്നു പ്രഖ്യാപനം.
പത്തനം തിട്ടയിൽ സുരേന്ദ്രൻ പ്രഖ്യാപിക്കപ്പെട്ടതോടെ കേരളത്തിലെ ബിജെപി പട്ടിക പൂർണമായി. ഇതു പ്രകാരം, മുൻ കോണ്‍ഗ്രസ് മുന്‍ സഹയാത്രികനും മുന്‍ പി എസ് സി ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മത്സരിക്കും. തിരുവനന്തപുത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ് മത്സരിക്കുന്നത്.
പാലക്കാട് സീറ്റ് കിട്ടുന്നില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍ ഒത്തുതീര്‍പ്പിനു വഴങ്ങി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകും. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് പറഞ്ഞുകേട്ട കൊല്ലത്ത് ദേശിയ ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി വി കെ സാബുവാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ചാലക്കുടിയില്‍ മത്സരിച്ചയാളാണ് സാബു. കണ്ണന്താനം എറണാകുളത്താണ് മത്സരിക്കുന്നത്. ഇടതുപക്ഷം കോ-ലി-ബി സഖ്യ വിവാദം ഉയര്‍ത്തിയിരിക്കുന്ന വടകരയില്‍ വി കെ സജീവന്‍ ആണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി.
This post was last modified on March 23, 2019 5:16 pm