X

ജാർഖണ്ഡ് ആൾക്കൂട്ടക്കൊല; ബിജെപി നേതാക്കൾ പ്രതികൾക്ക് നിയമ നടപടികൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നെന്ന് കേന്ദ്ര മന്ത്രി

ജാർഗണ്ഡിലെ കേസിൽ കുറ്റാരോപിതരായവർ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവർക്ക് കേസ് നടത്തുന്നതിയി അഭിഭാഷകനെ ഉൾപ്പെടെ നിയോഗിക്കുന്നത് വെല്ലുവിളിയാണ്.

ജാർഖണ്ഡിൽ മാംസ വ്യാപാരിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബിജെപി നേതാക്കൾ സഹായം ചെയ്തിരുന്നതായി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ. പ്രതികൾക്ക് നിയമ നടപടിക്കുള്ള ചിലവുകൾക്കായാണ് താനുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നൽകിയിരുന്നതെന്ന് കേന്ദ്ര മന്ത്രി ജയന്ത് സിൻഹ വ്യക്തമാക്കുന്നു.

ആൾക്കൂട്ട ആക്രമണങ്ങളെ താൻ അപലപിക്കുകതന്നെയാണ്. എന്നാൽ ജാർഗണ്ഡിലെ കേസിൽ കുറ്റാരോപിതരായവർ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവർക്ക് കേസ് നടത്തുന്നതിയി അഭിഭാഷകനെ ഉൾപ്പെടെ നിയോഗിക്കുന്നത് വെല്ലുവിളിയാണ്. അവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ സഹായം നൽകിയത്. ഈ കുടുംബങ്ങളോടള്ള അനുകമ്പയുള്ളതിനാലും കുറ്റാരോപിതരായ യുവാക്കൾ നിരപരാധികളാണെന്ന് തനിക്ക് ബോധ്യമുള്ളതിനാലുമാണ് താൻ സഹായിക്കാൻ തയ്യാറായതെന്നും അദ്ദേഹം. പറയുന്നു.

നേരത്തെ അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ 8 പ്രതികള്‍ക്ക് സ്വീകരണം നൽകിയതിന്റെ പേരിലും ജയന്ത് സിന്‍ഹ വിവാദത്തിൽപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിറെയായിരുന്നു സ്വീകരണം. ബിജെപി നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി കൂടിയായ ജയന്ത് സിന്‍ഹ പങ്കെടുത്തത്. പ്രതികള്‍ക്ക് ഹാരമണിയുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ജയിൽ മോചിതരായ യുവാക്കൾ ആദ്യം സന്ദർശിച്ചതും സിൻഹയെ ആയിരുന്നു.

2017 ജൂണിലാണ് ലാണ് കന്നുകാലി കച്ചവടക്കാരൻ അലിമുദ്ദീൻ അൻസാരിയെ ആക്രമാസക്തരായ ആൾക്കുട്ടം മർദിച്ച് കൊന്നത്. കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു രാംഗഡില്‍ വച്ച് 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. അലിമുദ്ദീന്‍റെ കാറും കത്തിച്ചു.

കേസില്‍ 11 പേരെയാണ് അതിവേഗ വിചാരണ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന അക്രമങ്ങളില്‍ ആദ്യത്തെ വിധിയായിരുന്നു ഇത്. വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു.

 

 

This post was last modified on May 5, 2019 7:06 am

Related Post
Leave a Comment