ബിജെപിയുടെ നേതൃത്വത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യദ്യോഹക്കുറ്റം കർശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യദ്യോഹ നിയമം മയപ്പെടുത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് രാജ്യത്തെ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും രാജ്നാഥ് സിങ്ങ് ആരോപിച്ചു.
ബിജെപി സർക്കാർ വീണ്ടും വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം. ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന് അഴിമതി പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്ന് തങ്ങൾ അവകാശപ്പെടുന്നില്ല. എന്നാല്‍ നിർണായക നീക്കങ്ങള്‍ കൈക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറയാൻ കഴിയും. മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീർ പ്രശ്നങ്ങളുടെ മൂല കാരണം ജവഹർ ലാൽ നെഹ്രുവിന്റെ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ വിഷയത്തിൽ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന് പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നെങ്കില്‍ അക്കാലത്ത് തന്നെ പരിഹാരമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ ഒമർ അബ്ദുള്ള പറയുത് അംഗീകരിക്കാനാവില്ലെന്നും രാജ്നാഥ് സിങ് പറയുന്നു.
ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയും മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും. തീർത്തും ബാലിശമായ ആശയങ്ങളാണിവ. ഇത്തരം നിലപാട് തുടർന്നാൽ കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന വകുപ്പുകള്‍ എടുത്ത് മാറ്റുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുണ്ടാകില്ലെന്നും ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ ഓർമിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
This post was last modified on April 13, 2019 10:38 am
Leave a Comment