സ്ത്രീ സമത്വത്തെയും യുവാക്കളുടെ കടന്നുവരവിനായും പ്രവർത്തിക്കുമെന്ന് പ്രസംഗത്തിലുടനീളം പ്രഖ്യാപിക്കുമ്പോഴും ശബരിമല എന്ന വാക്കുപോവും പരാമർശിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൊച്ചി പ്രസംഗം. അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബില്‍ പാസാക്കുമെന്നുൾപ്പെടെ വാഗാദാനം ചെയ്യുകയും, വേദിയിലെ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെ വിമര്‍ശിക്കുകയും ചെയ്ത പ്രസംഗത്തിലാണ് അടുത്തിടെ കേരളം ചർച്ച ചെയ്ത ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചത്.
പൊതുതിരഞ്ഞെുപ്പിൽ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതകളും യുവാക്കളും കോണ്‍ഗ്രസിന്റെ ഭാഗമായി രംഗത്തെത്തും. പാർട്ടി നേതൃത്വത്തിലും യുവാക്കളെത്തും. വേദിയിൽ കൂടുതൽ വനിതാ നേതാക്കൾ ഉണ്ടാവണമായിരുന്നെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേരളത്തിൽ സിപിഎമ്മും ബിജെപിയും സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവാക്കളെയും അക്രമത്തിലേക്ക് തള്ളി വിടുകയാണ് ഇരുപാരാട്ടികളും. സ്ത്രീകൾക്ക് പോലും പൊതു ഇടങ്ങള്ളിൽ സുരക്ഷയില്ലാത്ത അവസ്ഥയുണ്ടെന്നും ശബരിമലയെ പരോക്ഷമായി പരാമർശിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു.
കേന്ദ്രസർക്കാറിനൊപ്പം കേരളത്തിലെ പിണറായി സർക്കാറിനെയും കടന്നാക്രമിച്ച അദ്ദേഹം സംസ്ഥാന സർക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്നും അരോപിച്ചു. കേരളത്തിലെ പ്രളയം മനുഷ്യനിർമിതമെന്ന് ആരോപിക്കപ്പെടുന്നു. കേരള ജനത ഒന്നിച്ച് പ്രളയത്തെ നേരിട്ടു. പ്രവാസികളായ മലയാളികൾ മുഴുവൻ സംസ്ഥാനത്തെ സഹായിച്ചു. എന്നാൽ കേരള സർക്കാർ സംസ്ഥാനത്തെ പുനർ നിർമ്മിക്കുമെന്ന് പ്രതീക്ഷിച്ചു. ജനങ്ങളുടെ ദുരിതത്തിൽ കൂടെ ഉണ്ടാകുമെന്ന് കരുതി. എന്നാൽ കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. കേരളത്തിലെ സിപിഎം- ബിജെപി പാർട്ടികളെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
This post was last modified on January 30, 2019 8:47 am