സിഒടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്നെന്ന് ആരോപിക്കപ്പെടുന്ന എ എൻ ഷംസീർ എംഎൽഎയുടെ സഹോദരന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഉള്‍പ്പെടെ ഷംസീർ ഇതേകാറിൽ പോലീസിന് മുൻപിലൂടെ സഞ്ചരിച്ചിട്ടും നടപടി എടുത്തില്ലെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് പോലീസ് സഹോദരൻ ഷാഹിറിന്റെ പേരിലുള്ള ഇന്നോവ കാർ കസ്റ്റഡിയിലെടുത്തത്.
ഷംസീറിന്റെ സഹായിയും തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാഗേഷ് കേസിലെ മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് കെ എൽ 7 സിഡി 6887 എന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. കാറിൽ വെച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചതെന്നും പ്രതികൾ മൊഴിനൽകിയിരുന്നു. ഇതോടെയാണ് ഷാഹിറിന്റെ പേരിലുള്ള കാർ വധശ്രമക്കേസിൽ പ്രധാന തെളിവായത്.
മുൻപ് എംഎൽഎ എന്നെഴുതിയ ബോർഡ് വെച്ച് ഷംസീർ സ്ഥിരമായി സഞ്ചരിച്ചിരുന്നത് ഇതേ കാറിലായിരുന്നു. എന്നാൽ കേസിൽ പെട്ടതിന് പിന്നാലെ വാഹനത്തിൽ നിന്നും ബോർഡ് എടുത്തു മാറ്റുകയും ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
മെയ് 18-ാം തീയതി രാത്രിയിലാണ് തലശ്ശേരി കയ്യത്ത് റോഡില്‍വച്ച് സി.ഒ.ടി. നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
This post was last modified on August 3, 2019 3:41 pm