ശ്വസനപ്രക്രിയയിൽ ഓക്സിജൻ പുറത്ത് വിടുന്ന ഏക ജീവിയാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. പശു ഉള്ളിലേക്കെടുക്കുന്നതും പുറത്തേക്ക് വിടുന്നതും ഓക്‌സിജൻ തന്നെയാണ്. പശുവുമായി അടുത്തിഴപഴകിയാൽ ശ്വസന സംബന്ധമായ അസുഖങ്ങൾ ഭേദമാകുമെന്നും സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും പ്രമുഖ ആർഎസ്എസ് പ്രചാരകുമായ ത്രിവേന്ദ്ര സിംഗ് പറയുന്നു.
ഡെറാഡൂണിൽ പശു സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ത്രിവേന്ദ്ര സിംഗ് വ്യത്യസ്ഥമായ അഭിപ്രായവുമായി രംഗത്തെത്തിയത്. പശുവുമായി അടുത്ത് താമസിച്ചാൽ ക്ഷയരോഗം ഭേദമാകും, പശുവിന്റെ പാലും മൂത്രവും മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ വാദം വാർത്തയായതോടെ അദ്ദേഹത്തെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തി. ഉത്തരാഖണ്ഡിലെ പർവത മേഖലകളിലെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകണം.
ഗംഗ നദിയിലെ വെള്ളം കുടിച്ചാൽ ഗർഭിണികൾക്ക് സിസേറിയൻ ആവശ്യമായി വരില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അജയ് ഭട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പശു പരാമർശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വസുദേവ് ദെവാനിയും 2017-ൽ പശുവിന് രോഗ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്ന് പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.