ഒഢീയിൽ കനത്ത നാശം വിതച്ച് കടന്നുപോയ ഫോനി ചുഴലിക്കാറ്റിനും മഴയ്ക്കും ശേഷം കൊടും ചൂടിൽ വലഞ്ഞ് ഒഡീഷ. ഫോനി ദുരിതം വിതച്ച പുരി മേഖലയിൽ വീടുൾപ്പെടെ നഷ്ടപ്പെട്ട് കഴിയുന്നവരാണ് കൊടും ചൂടിൽ കഷ്ടപ്പെടുന്നത്. ദുരിതാശ്വാസ ക്യാംപുകൾക്ക് പുറത്ത് പ്ലാസ്റ്റിക് ഷീറ്റുൾപ്പെടെ ഉപയോഗിച്ച് നിർമിച്ച താൽക്കാലിക വീടുകളിൽ താമസിക്കുന്നവർക്ക് പുതിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ താപനില. 40 ഡിഗ്രി സെൽഷ്യസിൽ അധികമാണ് നിലവിൽ പുരിയിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന താപനിലയെന്ന് ദേശീയ മാധ്യമങ്ങൾ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഒഡീഷ പക്ഷേ പുനരധിവാസ പ്രവർത്തനങ്ങളിൽ കുഴങ്ങുകയാണ്. പുരിയിലെ ഭാഗ്ഭടപട്ന ഗ്രാമത്തിൽ ഇത്തരത്തിൽ നിരവധി പേരാണ് കഴിയുന്നത്. ഭുരിഭാഗവും ദലിത് കുടുംബങ്ങൾ ഉൾപ്പെട്ട ഇവിടെത്തെ ദുരിതാശ്വാസ ക്യാംപിൽ മൊത്തം ജനങ്ങളുടെ 20 ശതമാനത്തെമാനത്തെ മാത്രമാണ് ഉൾക്കൊള്ളുന്നത്. പ്രദേശത്തെ സ്കൂളിലെ പ്രൈമറി സ്കൂളിലെ രണ്ട് ക്ലാസ്മുറികളിലാണ് ദുരിതാശ്വാസം ക്യാംപ് നടക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ ഒരു വിഭാഗം ജനങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് കുടിലുകൾക്കടിയിൽ ദുരിതം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഒഡീഷയിലെ 12 നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ കണക്കുകളിലെ ഭീകരാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.
മേഖലയിൽ ഫോനി ചുഴലിക്കാറ്റ് ബാധിക്കുന്നതിന് ഒരു ദിവസം മുൻപാണ് തങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. എന്നാൽ ചുഴലിക്കാറ്റിന് ശേഷം തിരിച്ചെത്തിയപ്പോൾ ഗ്രാമത്തിലെ മിക്ക വീടുകളും തകർന്ന അവസ്ഥയിലായിരുന്നു. ചില കോണ്‍ക്രീറ്റ് വീടുകൾ മാത്രമാണ് ബാക്കിയായത്. ഗ്രാമ വാസികളിൽ ഭുരിഭാഗവും ഒരുതരത്തിൽ അഭയമില്ലാത്ത അവസ്ഥയിലാണെന്നും പ്രദേശവാസികൾ പ്രതികരിക്കുന്നു.
ഫോനിക്ക് പിറകെ ഗ്രാമങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചിരുന്നു. എന്നാൽ പ്ലാസ്റ്റിക് ഷീറ്റുകൾ ലഭിച്ചത് പിന്നീട് മാത്രമാണ്. ഈ ഷീറ്റുകൾ ഉപയോഗിച്ച് ഇപ്പോൾ ഉണ്ടാക്കിയ താൽക്കാലിക വീടുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. എന്നാൽ കനത്ത ചൂടിൽ മിക്ക സമയവും ഇതിന് പുറത്ത് കഴിയേണ്ട അവസ്ഥയാണുള്ളത്. എന്നാൽ ക്യാംപുകളിലെ മുന്നിലൊന്ന വരുന്ന കുടുംബങ്ങൾക്ക് മാത്രമേ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുപോലും ലഭിച്ചിട്ടുള്ളു എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
This post was last modified on May 12, 2019 2:29 pm