X

മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായി തടവിൽ കഴിഞ്ഞ പ്രഗ്യാ സിങ് താക്കൂർ ഭോപാലിൽ ബിജെപി സ്ഥാനാർത്ഥി

മാലെഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങിന് ദേശീയ അന്വേഷണ ഏജൻസി ക്ലിൻ ചിറ്റ് നൽകിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി രണ്ടു വർഷം മുമ്പ ജാമ്യം അനുവദിച്ചിരുന്നു.

2008 മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ ഹിന്ദുത്വ നേതാവ് സാധ്വി പ്രഗ്യാ സിങ് താക്കൂർ ബിജെപി സ്ഥാനാർത്ഥിയാവും. കഴിഞ്ഞ ദിവസം ബിജെപിയിൽ അംഗത്വം എടുത്ത സാധ്വി പ്രഗ്യാ സിങ് താക്കൂർ ഭോപ്പാലിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിനെതിരെയാണ് മൽസരിക്കുന്നുത്.

മാലെഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങിന് ദേശീയ അന്വേഷണ ഏജൻസി ക്ലിൻ ചിറ്റ് നൽകിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി രണ്ടു വർഷം മുമ്പ ജാമ്യം അനുവദിച്ചിരുന്നു. “ഞാൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യും.” -പ്രഗ്യാ സിങ് പറഞ്ഞതായി ഇന്നലെയാണ് എഎൻഐ റിപ്പോർട്ട് ചെയ്തത്. ദ്വിഗ് വിജയ് സിങ്ങിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ താൻ തയ്യാറല്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേട്ട മണ്ഡലത്തിലാണ് ഇപ്പോൾ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള പ്രഗ്യാ സിങ് സ്ഥാനാർത്ഥിയാവുന്നത്. 1984ലാണ് ഈ മണ്ഡലത്തിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.

മഹാരാഷ്ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊദാസയിലും 2008 സെപ്തംബര്‍ 29ന് ഇരട്ട സ്‌ഫോടനം നടന്നു. സ്ഥലത്ത് നിറുത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് ഇരുസ്ഥലത്തും പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിലാണ് പ്രഗ്യ സിംഗ് ടാക്കൂറിനെയും കരസേന ഉദ്യോഗസ്ഥനായ ലഫ്റ്റന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎ പ്രഗ്യ സിംഗ് ടാക്കൂറിനെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. കേസില്‍ വിചാരണ കേള്‍ക്കുന്ന പ്രത്യേക കോടതി ഇതില്‍ തീരുമാനം എടുത്തിട്ടില്ല. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മൊദാസ സ്‌ഫോടന കേസ് എന്‍ഐഎ അവസാനിപ്പിച്ചു. 2008 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെയും, ശ്രീകാന്ത് പുരോഹിതിനെയും അറസ്റ്റ് ചെയ്തത്.

This post was last modified on April 17, 2019 5:10 pm

Related Post
Leave a Comment