ജമ്മുകശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ഇൻസ്പെക്ടറും ജവാനു രണ്ട് പോലീസുകാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. രാവിലെ മേലയിലുണ്ടായ ഏറ്റുമുട്ടലിൽ മുന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് ശേഷം നടത്തിയ തിരച്ചിലിനിടെ വീണ്ടും വെടിവെയ്പ്പുണ്ടാവുകയായിരുന്നു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
അതിനിടെ, പാകിസ്താൻ കസ്റ്റഡിയിലുണ്ടായിരുന്ന എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാറിയതിന് പിറകെ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. അതേസമയം, സമാധാനത്തിന് വേണ്ടിയാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്നായിരുന്നു പാക് വിശദീകരണം. എന്നാൽ ഇതിന് വിരുദ്ധമാണ് പുതിയ വെടിവെപ്പെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണരേഖയ്ക്കടുത്ത് പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിൽ ഒന്നര മണിക്കൂറോളം നീണ്ട വെടിവയ്പ്പും ഷെല്ലാക്രമണവും പാക്കിസ്ഥാൻ നടത്തി. സംഭവത്തിൽ പ്രദേശവാസിയായ സ്ത്രീക്കു പരുക്കേറ്റു. രാത്രി ഉടനീളം പൂഞ്ച്, രജൗറി ജില്ലകളിലെ വിവിധ മേഖലകളിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇത് എട്ടാം ദിവസമാണ് പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നത്.
This post was last modified on March 1, 2019 7:29 pm
Leave a Comment