X

മുന്‍ മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു

2011ലെ യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. 

മുന്‍ സഹകരണ വകുപ്പ് മന്ത്രിയും മുതിർന്ന  കോണ്‍ഗ്രസ് നേതാവുമായിരുന്ന സിഎന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന്  എറണാകുളം അമൃത ആശുപത്രിയില്‍  ചികിത്സയിലായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പൊതു രംഗത്തുനിന്നും വിട്ടു നിന്നിരുന്ന അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ഒരാഴ്ച മുമ്പാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇന്നലെ രാത്രി എട്ടരയോടെ  നില ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.

യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. 2011ല്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. കെപിസിസി ട്രഷറര്‍, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി മന്ത്രി സഭയിൽ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എൻആർ ബാലനെ പരാജയപ്പെടുത്തിയായിരുന്നു നിയമ സഭയിലെത്തിയത്.

ദീർഘകാലം തൃശൂർ ഡിസിസി പ്രസിഡൻറും കെ.പി.സി.സി ട്രഷററുമായിരുന്നു.  2011-ലെ തെരഞ്ഞെടുപ്പിലാണ് സി.എൻ ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്നതും. മുന‍ മുഖ്യമന്തിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകന്‍റെ വിശ്വസ്ഥനും, അടുത്ത അനുയായിയും ആയിരുന്നു. എന്നാൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ ബാലകൃഷ്ണൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമായിരുന്നു.

പുഴയ്‌ക്കൽ ചെമ്മങ്ങാട്ട്‌ വളപ്പിൽ നാരായണന്‍റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബർ 18ന് ജനനിച്ച സി വി ബാലൃഷ്ണൻ. പുഴയ്‌ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായാണ് പൊതുരംഗത്ത് എത്തുന്നത്.  ബാഭാവേയുടെ ഭൂദാൻ യജ്‌ഞത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. ഭൂദാൻ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 45 ദിവസം നടന്ന പദയാത്രയിലുും പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം.  പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്. സംസ്‌കാരചടങ്ങുകള്‍ ഇന്ന് തൃശൂരില്‍ വെച്ച് നടത്തും.

This post was last modified on December 11, 2018 6:26 am