X

ഇവിഎം അട്ടിമറി വിവാദം: ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു; കേസ് റോ പരിഗണിക്കണമെന്ന് കുടുംബം

ഗോപിനാഥ് മുണ്ടെയുടെ അനന്തിരവനും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം യുഎസ് ഹാക്കർ നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. ഗോപിനാഥ് മുണ്ടെയുടെ അനന്തിരവനും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയാണ് ആവശ്യവുമായി രംഗത്തെത്തിയത്. മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് മുണ്ടെയുടെ ആവശ്യം. യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ 2014 തിരഞ്ഞെടുപ്പിൽ‌ വോട്ടിങ്ങ മെഷീനുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തൽ. വാഹനാപകടത്തില്‍ മരിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു ഷൂജയുടെ അവകാശവാദം.

ഗോപിനാഥ് മുണ്ടെയോട് അടുപ്പമുള്ള എല്ലാവരും അന്നത്തേത് അപകടമായിരുന്നോ അട്ടിമറി ആയിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകൾക്ക് പിറകെ ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

അതിനിടെ മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍.ഐ.എ ഓഫീസര്‍ തന്‍സീല്‍ അഹമ്മദും കൊല്ലപ്പെടുകയായിരുന്നെന്നും വെളിപ്പെടത്തലുണ്ടായി. ഇന്നലെ ഹാക്കർ ആരോപിച്ചിരുന്നു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും, അതിന് മുണ്ടെയുടെ മരണവുമായി ബന്ധമുണ്ടെന്നുമായിരുന്നു സയീദ് ഷുജെയുടെ ആരോപണം.

വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ എന്‍.ഐ.എ ഓഫീസര്‍ തന്‍സീല്‍ അഹമ്മദും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സീല്‍ അഹമ്മദും സംഭവ സ്ഥലത്തും തന്‍സീലിന്റെ ഭാര്യ ചികിത്സയിലിരിക്കെയും മരിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നെന്നും. പൊതുതിരഞ്ഞെടുപ്പിന് പുറമെ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നെന്നും ഹാക്കർ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നെന്നും ഷൂജ പറയുന്നു.

This post was last modified on January 22, 2019 8:20 pm

Related Post
Leave a Comment