രണ്ടാം തവണയുടെ അധികാരത്തിലേറിയ പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ച ഉത്തരവ് രാജ്യം കാക്കുന്ന സൈനികർക്കുള്ള ആദരം. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്ന് രക്തസാക്ഷികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക ഉയർത്തുന്ന ഉത്തരവിലാണ് മോദി ഇത്തവണ ആദ്യം ഒപ്പുവച്ചത്. ഇതോടെ ഇനി മുതൽ പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
നേരത്തെ, പെൺകുട്ടികൾക്ക് 2250 രൂപയും ആൺകുട്ടികൾക്ക് 2000 രൂപയുമായിരുന്ന സ്കോളർഷിപ്പാണ് വർധിപ്പിച്ചത്. ഇതിന് പുറമെ തീവ്രവാദികളുടെയോ, നക്സലുകളുടെയോ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ ആശ്രിതർക്കുള്ള തുകയിലും വർധന വരുത്തിയിട്ടുള്ളത്. 500 രൂപയാണ് ഇതിൽ വർദ്ധിപ്പിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സൈനികരെ കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങള്‍ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സർക്കാറിന്റെ ആദ്യ തീരുമാനവും സൈനികർക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്നതാക്കുകയാണ് മോദി സർക്കാർ. തങ്ങളുടെ ആദ്യ തീരുമാനം സൈനികർക്കുള്ള ആദരമെന്ന് ചൂണ്ടിക്കാട്ടുകയാണ് മോദി തന്റെ ട്വീറ്റിലൂടെ.