ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങളിൽ സ്വകാര്യ വസ്തുവഹകൾ നശിപ്പിച്ചവരുടെ സ്വത്തു കണ്ടുകെട്ടാൻ നീക്കം. ഇത്തരം കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ സിവിൽ കേസുകൾ ഉൾപ്പെടെ ചുമത്താൻ പോലീസ് നീക്കം തുടങ്ങി. പരാതിക്കാരെക്കൊണ്ട് ഇത്തരം നിയമ നടപടികളുമായി മുന്നോട്ടുപോവാനാണ് പോലീസ് തീരുമാനം. ഇതിനാവശ്യമായ നിർദേശം ജില്ലാ പോലീസ് മേധാവികൾക്ക് പോലീസ് അസ്ഥാനത്തുനിന്നും നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ച കേസുകൾ ഇതുവരെ 4000ത്തിലധികം പ്രതികളാണുള്ളത്.
അതേസമയം, ഇത്തവണ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം കുറവാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം കേസുകളിൽ ക്രിമിനൽ കേസുകൾ ചുമത്താനല്ലാതെ പൊതുമുതൽ നശീകരണ നിരോധനനിയമം ചുമത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉടമകളെ കൊണ്ടുതന്നെ പരാതി നൽകി സിവിൽ കേസുമായി പോലീസ് മുന്നോട്ട് പോവുന്നത്. സിവിൽ കേസ് കൂടി വന്നാൽ സ്വത്തു കണ്ടുകെട്ടുന്ന നടപടി ആരംഭിക്കാനാവുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
അതേസമയം, മിക്ക ജില്ലകളിലും അക്രമം നടത്തിയ പ്രതികളുടെ ആൽബം തയാറായെന്നും ഇവരെ തിരിച്ചറിഞ്ഞു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സേനയിലെ അയ്യായിരത്തോളം പേര്‍ മകരവിളക്കു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നതിനാൽ മതിയാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.