X

സ്വകാര്യ മേഖലയിൽ സംവരണം അനുവദിക്കണം; സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം

ബില്ലിനെ പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു. 323 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്. എതിർത്തത് മുന്നുപേർ

ലോക്‌സഭ ഇന്നലെ പരിഗണിച്ച് സാമ്പത്തക സംവരണ ബില്ലിൽ ഭേതഗതി നിർദേശിച്ച് സിപിഎം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് ഉൾപ്പെടെ എസ്‌സി/എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന ഭേദഗതിയാണ് സിപിഎം മുന്നോട്ട് വച്ചത്. കാസർകോട് എംപിയും സിപിഎം ലോക്സഭാ കക്ഷി നേതാവുമായ പി കരുണാകരനാണ് ദേദഗതി ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാല്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ വൈകിയത് കൊണ്ട് ലോക്‌സഭയില്‍ ഭേദഗതി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.

സ്വകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണത്തിന് ബില്‍ വ്യവസ്ഥ ചെയ്യുന്ന ഭാഗത്താണ് ഭേദഗതി ആവശ്യപ്പെടുന്നത്. ഇവിടെ എസ് സി/ എസ് ടി ഒബിസി വിഭാഗങ്ങൾക്ക് ജോലി സംവരണം കൂടി നൽകണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. എന്നാൽ ദേദഗതി പരിഗണിക്കപെടാതിരുന്നതോടെ ബില്‍ രാജ്യ സഭയുടെ പരിഗണനയ്ക്കെത്തിയാൽ വീണ്ടും മുന്നോട്ട് വയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സ്വകാര്യ മേഖലയിലെ ജോലികളിലും സംവരണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തക സംവരണം എന്ന നിർദേശത്തോട് എതിർപ്പില്ലെന്ന് നേരത്തെ തന്നെ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ ലാഭം വച്ച് ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ലോക്സഭയിൽ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.

ലോക്സഭ പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു. 323 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്. മുന്നു പേർമാത്രമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. മുസ്‌ലിം ലീഗിലെ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, എഐഎം നേതാവ് അസദുദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെതിരെ വോട്ടു ചെയ്തത്. ബില്ലിനെ പിന്തുണച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. രാജ്യചരിത്രത്തിലെ സുപ്രദാന തീരുമാനം എന്ന വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം,നിയമം തിരക്കിട്ടു നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് കെ.വി. തോമസ് സഭയിൽ പറഞ്ഞു.

വിവാദമായ പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയ ശേഷമാണ് ഇന്നലെ സംവരണ ബില്‍ ലോക്സഭ പരിഗണിച്ചത്. പൗരത്വ ബിൽ ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ നിലപാട് സ്പീക്കര്‍ തള്ളിയതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്ക്കരിച്ചു.

This post was last modified on January 9, 2019 12:28 pm

Related Post
Leave a Comment