കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് രണ്ടാം കര്‍ഷക ലോങ് മാര്‍ച്ചിന് നാസിക്കില്‍ തുടക്കം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത് അണിനിരക്കുന്നത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നാസിക്കിലെ ദിന്‍ദോരിയിൽ നിന്നും മാര്‍ച്ച് ആരംഭിച്ചത്. രാവിലെമുതല്‍തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ നാസിക്കിലെത്തിയിരുന്നു.
അതേസമയം, കർഷക മാർച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലുമണിക്ക് ആരംഭിക്കേണ്ടിയിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. ഇവരെ പിന്നീട് വിട്ടയച്ചു. ഇതിന് പിറകെയാണ് രാത്രി എട്ടോടെ മാര്‍ച്ച് ആരംഭിച്ചത്. എന്നാൽ അനുമതിയില്ലാത്തതിനാൽ മാർച്ച് തടയാനുള്ള സാധ്യത നിലനില്‍ക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്തുപ്രകോപനമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ അശോക് ധാവ്ള പ്രതികരിച്ചു. ഇന്ന് ആരംഭിച്ച മാർച്ച് 27 ന് മുംബൈയിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്. പ്രതിദിനം 27 കിലോ മീറ്ററുകളാണ് ഇവർ പിന്നിടുക. മഹാരാഷ്ട്രയിലെ 23 ജില്ലകളിൽ നിന്നുള്ള 80000ത്തോളം പേർ ഇത്തവണ മാർച്ചിന്റെ ഭാഗമാവുമെന്നാണ് വിലയിരുത്തൽ. 180 കിലോമീറ്ററാണ് ലോങ്ങ് മാർച്ച് കടന്നുപോവുന്നത്.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. ഇതോടെയാണ് കര്‍ഷകരും ആദിവാസികളുമായി ഒരുവർഷം മുൻപ് ഒരു ലക്ഷത്തോളം കര്‍ഷകരെ അണിനിരത്തി കിസാൻ സഭ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. സമരം അവസാനിപ്പിക്കാൻ അന്ന് നൽകിയ ഉറപ്പുകൾ ഇപ്പോളും ജലരേഖയാണെന്നാണ് കർഷകരുടെ ആരോപണം.
This post was last modified on February 21, 2019 6:11 am
Leave a Comment