X

പുത്തുമലയില്‍ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡിഎന്‍എ പരിശോധനയ്ക്ക് നടപടി തുടങ്ങി, കവളപ്പാറയിൽ റഡാര്‍ സംവിധാനം കാര്യക്ഷമമായില്ല

കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 13 മൃതദേഹങ്ങള്‍

വയനാട്ടില പുത്തുമല ദുരന്തമേഖലയില്‍ അ‍ഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ പേരിൽ രണ്ട് കുടുംബങ്ങളുടെ അവകാശവാദം. ദുരന്തം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നും കണ്ടെത്തി പുരുഷന്റെ മൃതദേഹം സംബന്ധിച്ചാണ് ആശയക്കുഴപ്പം ഉണ്ടായത്. ഇതോടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ അധികൃതര്‍ തീരുമാനിച്ചു.

പുത്തുമലയില്‍ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്നും നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം എന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ കാണാതാവരുടെ പട്ടികയിലുള്ള അണ്ണയ്യയാണിതെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്തു വന്നു. ഇത് അംഗീകരിച്ച് അധികൃതര്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കര്‍ എന്നയാളുടെ കുടുംബം സംശയം ഉന്നയിച്ചത്.
ഇതേ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ വിഷയത്തിൽ പരിഹാരം കാണാൻ ഡിഎന്‍എ പരിശോധ നടത്താൻ തീരുമാനമായത്. മൃതദേഹത്തില്‍ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്‍റേയും ബന്ധുക്കളില്‍ നിന്നും ഡിഎന്‍ സംപിളുകള്‍ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

അതിനിടെ, മണ്ണിടിച്ചിലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ നിന്നും ഞായറാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 46 ആയി. ഇനി 13 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്.

അതേസമയം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും ഫലം കണ്ടില്ല. വെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് തെരച്ചില്‍ ഫലപ്രദമാകാതിരുന്നതെന്ന് ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ അറിയിച്ചു. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലമ്പൂരില്‍ തെരച്ചില്‍ നടത്തുന്ന സംഘം വയനാട്ടിലെ പുത്തുമലയിലും തെരച്ചില്‍ നടത്തുമോയെന്ന ചോദ്യത്തിന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വയനാട്ടിലും മണ്ണിനടിയില്‍ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവിടേയ്ക്ക് പോകേണ്ടതുണ്ടോയെന്നാണ് ചര്‍ച്ച ചെയ്യുക.

Also Read- Explainer: ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത ഭൂട്ടാൻ: പക്വതയുള്ള അയൽവാസിയെ കാണാൻ പ്രധാനമന്ത്രി പോയപ്പോൾ

This post was last modified on August 19, 2019 8:35 am

Related Post
Leave a Comment