രാജസ്ഥാൻ നിയമ സഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. ആദർശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബർ ബുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താൻ പോളിങ്ങ് ഓഫീസർ തന്നെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
മണ്ഡലത്തിലെ മുസ്ലിം ഭുരിപക്ഷ പ്രദേശത്തെ ബൂത്തിലായിരുന്നു സംഭവമെന്ന് മാധ്യമ പ്രവർത്തകന്റെ അനുഭവങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബൂത്തിലെ വോട്ടർമാരിൽ നിരവധി പേരെ വോട്ടർ ലിസ്റ്റിൽ പുറത്താക്കിയെന്നും. വിവിപാറ്റ് മെഷീൻ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്താൻ പോളിങ്ങ് ഓഫീസർ തന്നെ ഇടപെട്ടെന്ന റിപ്പോർട്ടും പുറത്ത് വന്നത്.
വോട്ട് രേഖപ്പെടുത്താനെത്തിയവരോട് തല നരച്ച് സിന്ദുര കുറിയണിഞ്ഞ പോളിങ്ങ് ഓഫീസർ മെഷീനിലെ ആദ്യ ബട്ടൺ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അശോക് പർനാമിയുടേതാണ് മെഷീനിലെ ആദ്യപേരെന്നും റിപ്പോർട്ടുകൾ പറയുന്നു. റഫീഖ് ഖാൻ എന്നയാളാണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർഥി.
ബൂത്തിലെത്തുന്ന എല്ലാവരോടും അയാൾ ഒന്നാം നമ്പർ ബട്ടൺ അമർത്താൻ ആവശ്യപ്പെടുകയായിരുന്നെന്ന് വോട്ടറായ ജബ ഖുറേഷി പറയുന്നു. എല്ലാവർക്കും സ്വന്തം ഇഷ്ട പ്രകാരം വോട്ട് രേഖപ്പെടുത്താൻ അവകാശം ഉണ്ടെന്നിരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാനായി പോളിങ്ങ് ബുത്തിലെത്തിയ തന്നെ കയ്യേറ്റം ചെയ്യുന്ന അവസ്ഥ ഉണ്ടായെന്നും മാധ്യമപ്രവർകൻ വെളിപ്പെടുത്തുന്നു.
ബുത്തിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ലാൽ കോത്തി എസ് എച്ച് ഒ രാജ് കുമാർ ശർമ തട്ടികയറുകയായിരുന്നു. പോളിങ്ങ് ഓഫിസിലേക്ക് എന്തിന് കയറിയെന്ന് ചോദിച്ചായിരുന്നു നടപടി. തന്നെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണിപ്പെടത്തിയതായും അദ്ദേഹം പറയുന്നു. എന്നാൽ വോട്ടർമാരെ സ്വാധിനിക്കാന്‍ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന ആരോപിച്ചതോടെ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പോളിങ്ങ് ബൂത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന തന്നോട് എസ്എച്ച് ഒയുടെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം അറിഞ്ഞ് ഡെ. കമ്മീഷണർ ബൂത്തിലെത്തുകയം പോളിങ്ങ് ഉദ്യോഗസ്ഥനുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിറകെ ഇയാളെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും നീക്കി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Leave a Comment