X

മൂന്ന് മാസം മുമ്പ് മുംബയ് കോണ്‍ഗ്രസ് പ്രസിഡന്റായ മിലിന്ദ് ദേവ്‌റ രാജി വച്ചു

എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും കെസി വേണുഗോപാലിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മിലിന്ദ് ദേവ്‌റ പറയുന്നു.

മൂന്ന് മാസം മുമ്പ് മാത്രം മുംബയ് പിസിസി അധ്യക്ഷനായ മിലിന്ദ് ദേവ്‌റ രാജി വച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വലിയ തിരിച്ചടി മറികടക്കാന്‍ ദേശീയ നേതൃത്വത്തെ സഹായിക്കുകയാണ് തന്റെ പുതിയ ദൗത്യം എന്ന് മിലിന്ദ് ദേവ്‌റ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പിസിസി പ്രസിഡന്റുമാര്‍ രാജി വയ്ക്കുകയും വിവിധ സംസ്ഥാന പിസിസികള്‍ പിരിച്ചുവിടുകയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം രാജി വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മിലിന്ദ് ദേവ്രയുടെ രാജി. ഒക്ടോബറില്‍ നടക്കാനാരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ അടങ്ങുന്ന സംവിധാനം വേണമെന്ന് മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടു.

ബിജെപി – ശിവസേന സഖ്യവും പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡിയും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് എന്ന് മിലിന്ദ് ദേവ്ര പറയുന്നു. ജൂണ്‍ 26ന് ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മിലിന്ദ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും കെസി വേണുഗോപാലിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മിലിന്ദ് ദേവ്‌റ പറയുന്നു.