X

യുഎസ് വിസ ദുരുപയോഗം; അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിദേശ കാര്യമന്ത്രാലയം ഇടപെടുന്നു; നോഡൽ ഓഫീസറെ നിയോഗിച്ചു

വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാത്തതാണ് വിദ്യാർത്ഥികൾ തട്ടിപ്പിനിരയാവാൻ കാരണമെന്ന് എമിഗ്രേഷൻ അറ്റോർണി ജനറൽ പറയുന്നു.

വ്യാജ വിസ തട്ടിപ്പിൽ യുഎസില്‍ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മോചനത്തിന് മുൻഗൻണന നൽകി പ്രവർത്തിക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചതായും എൻഡിടിവി റിപ്പോര്‍ട്ട് പറയുന്നു. പണം നൽകി താമസം, എന്ന് അമേരിക്കൻ അധികൃതർ ആരോപിക്കുന്ന സംഭവത്തിൽ യുഎസിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മോചനത്തിനായാണ് വിദേശ കാര്യ മന്ത്രാലയം ഇടപെടൽ ശക്തമാക്കുന്നത്.

മോചനത്തിൽ കാര്യക്ഷമായി ഇടപെടുന്നതിന്റെ ഭാഗമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ ഉൾപ്പെടെ അധികൃതർ തയ്യാറിക്കിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാർത്ഥികളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും cons3.washigton@mea.gov.in മായി ബന്ധപ്പെടാം. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നോഡൽ ഓഫീസറെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ഏകദേശം 600 ഓളം വിദ്യാർത്ഥികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. 130 വിദ്യാർത്ഥികള്‍ പിടിയിലായതിൽ 129 പേരും ഇന്ത്യാക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഇത് വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാത്തതാണ് വിദ്യാർത്ഥികൾ തട്ടിപ്പിനിരയാവാൻ കാരണമെന്ന് എമിഗ്രേഷൻ അറ്റോർണി ജനറൽ പറയുന്നു. തട്ടിപ്പുകാര്‍ ഈ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കുകയായിരുന്നു. വ്യാജ പ്രൊഫൈലുകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നും രേഖകൾ തയ്യാറാക്കുന്നതിന്റെ പേരിൽ ആയിരക്കണക്കിന് ഡോളറാണ് ഇവര്‍ പ്രതിഫലമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാൽ വ്യാജ കോളേജാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ യുണിവേഴ്സിറ്റി ഓഫ് ഫാമിങ്ടണില്‍ പ്രവേശനം നേടിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

രഹസ്യനീക്കത്തിലൂടെയാണ് അന്വേഷണ ഏജന്‍സികള്‍ തട്ടിപ്പുകാരെ കുടുക്കിയത്. ന്യൂജഴ്‌സി, മിസോറി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ടെക്‌സാസ് എന്നീ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയുമായിരുന്നു. വിസ ദുരുപയോഗം ചെയ്‌തു, മറ്റ് വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ തങ്ങാനായി വിസ ദുരുപയോഗം ചെയ്ത് വ്യാജ രേഖകള്‍ ചമച്ച്‌ എന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

This post was last modified on February 2, 2019 9:34 am