ജന ജീവിതം ദുസ്സഹമാക്കി മുംബൈയില്‍ വീണ്ടും കനത്ത മഴ. കഴിഞ്ഞ രാത്രി നഗരത്തലും പരിസര പ്രദേശങ്ങളിലും ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് ഗോരേഗാവ്, കാംദിവലി, ദഹിസര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മുംബൈ, നവി മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ തുടരുന്ന മഴ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ശനി ഞായർ ദിവസങ്ങളിൽ മുംബൈയില്‍ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ മോശമായതോടെ മുംബൈയിലെ സ്കുളുകൾ, കോളേജുകൾ എന്നിവയ്ക്ക് ഉൾപ്പെടെ ശനിയാഴ്ച പ്രാദേശിക ഭരണകൂടം അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ മുംബൈ-ഗോവ ദേശീയപാതയിൽ ഗതാഗത തടസം രുപപ്പെട്ടിരുന്നു. നഗരത്തിലെ സബർബൻ സർവീസുകളും ഭാഗികമായി തടസപ്പെട്ട അവസ്ഥയിലാണുള്ളത്. ട്രാക്കുകൾ വെള്ളത്തിന് അടിയിലായതോടെ മണിക്കുറുകൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്.
മഴക്കെടുതുകളില്‍ ഇതുവരെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ നിന്നും ഷോക്കറ്റാണ് മരണം സംഭവിച്ചത്. മുംബൈയിലെ തന്നെ മറ്റൊരിടത്ത് ബേക്കറിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവി മുംബൈയിൽ വെള്ളച്ചാട്ടം കാണാനെത്തിയ നാല് വിദ്യാർത്ഥിനികളെ കാണാതായി. കോളേജ് വിദ്യാർത്ഥിനികൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്. കാഴ്ച പരിധി കുറവാണെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം തുടരുന്നുണ്ട്.
ഈ വർഷത്തെ നാല് മൺസൂൺ മാസങ്ങളിൽ ഏറ്റവും ഉയർന്ന മഴയുടെ തോതാണ് ശനിയാഴ്ച ,നഗരത്തിൽ രേഖപ്പെടുത്തിയത്. 4.90 ഡിഗ്രി മഴയാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രം രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
This post was last modified on August 3, 2019 7:42 pm
Leave a Comment