മുത്തലാഖ് ബില്ലിൽ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിരുന്നത് വിവാഹത്തിൽ പങ്കെടുത്തത് കൊണ്ടാണെന്ന ആരോപണങ്ങൾ നിഷേധിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിംഗ് ബോഡി യോഗമുള്ളതിനാലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് വിഷയത്തിൽ പാർട്ടി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടി നൽകിയിട്ടുണ്ട്. മുത്തലാക്ക് ചർച്ച പാർലമെന്റിൽ നടന്ന ദിവസം തീർച്ചയായും കല്യാണം ഉണ്ടായിരുന്നു, എന്നാല്‍ അത് മാത്രമല്ല, പുറത്തുനിന്നുള്ളവര്‍ ഉൾപ്പെടെ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗമായിരുന്നു ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്നത്. അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ പാർട്ടി പാര്‍ട്ടി വിശദീകരണം തേടിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
മുത്തലാഖ് ബില്ലിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്ന അറിഞ്ഞിരുന്നില്ല. ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയിലെത്തുമായിരുന്നു. മുത്തലാഖ് ബില്ലിനെ എതിര്‍ത്തയാളാണ് താന്‍ വോട്ടെടുപ്പിൽ നിന്നും മനപ്പുർവം വിട്ടുനിന്നെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഒരേസമയം പാര്‍ട്ടിയുടെ സംസ്ഥാന, ദേശിയ ചുമതലകള്‍ വഹിക്കുന്നതിനാല്‍ ടൈംമാനേജ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തന്നെ വിമർശിക്കാൻ മൽസരിക്കുന്ന ഇടതുപക്ഷത്തിന്റെ മുഴുവന്‍ എംപിമാരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതൊന്നും വലിയ പോരായ്മയായി ആരും കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.