കെഎസ്ആർടിസിയിലെ പെയിന്റർ തസ്തികയിലുള്ള മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി. എം പാനൽ ജീവനക്കാരായവരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള വരെ നിയമിക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. 90 പേരാണ് നിലവിൽ താൽക്കാലികക്കാരായി ജോലി ചെയ്ത് വരുന്നത്. ഇവരെ ജൂൺ 30 ന് മുൻപ് പിരിച്ച് വിട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
പെയിന്റർ തസ്തിയിലേക്ക് പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ ഹർജി പരിഗണിച്ചാണ് നടപടി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് പകരം പുതിയ ലിസ്റ്റിൽ നിന്നും ഉദ്യോഗാര്‍ത്ഥികളെ ഉൾപ്പെടുത്തണമെന്ന് വ്യക്തമാക്കിയ കോടതി എം പാനൽ എന്നത് സ്ഥിരം സംവിധാനം അല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, എം പാനൽ തസ്തികയിലുള്ള കണ്ടക്ടർമാരെയും, ഡ്രൈവർമാരെയും പിരിച്ച് വിട്ട് പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം കണ്ടക്ടർ തസ്തികയിൽ നിന്ന് മാത്രം മൂവായിരത്തിലധികം എം പാനൽ ജീവനക്കാരെ പിരിച്ച് വിടുകയും, പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം പാനൽ കണ്ടക്ടർമാരെയും, ഇപ്പോൾ പെയിന്റർമാരെയും പിരിച്ച് വിട്ടാൻ ഹൈക്കോടതി ഉത്തരവിടുന്നത്.
This post was last modified on June 11, 2019 11:53 am