പൂനെയിലെ കൊന്ദ്വാ മേഖലയിൽ ജനവാസ കേന്ദ്രത്തിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടുന്നു. പുനെയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു അപകടം ഉണ്ടായതെന്നാണ് വിവരം. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 40 അടിയിലേറെ ഉയരമുള്ള മതിലാണ് തകർന്ന് വീണത്.
കെട്ടിടനിർമ്മാണ തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന താൽക്കാലിക കുടിലുകളുടെ മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഫ്‌ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ കിടന്നിരുന്ന കാറുകളക്കം കുടിലുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. മരിച്ചവർ ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണെന്നാണ് വിവരം.
മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുള്ളതാൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നിശമന സേനയുടെയും, ദുരന്ത നിവാരണ സേന, പോലീസ് എന്നിവയുടെ നേതൃത്വ ത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മരിച്ചവരിൽ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
This post was last modified on June 29, 2019 12:35 pm