X

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബജറ്റിൽ പ്രത്യേക സഹായമെന്ന് ധനമന്ത്രി

മണ്ഡലകാലം ആരംഭിച്ച 30 ദിവസം പിന്നിടുമ്പോൾ ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ 51കോടി രൂപയുടെ കുറവ്

അടുത്തിടെ ഉണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വരുമാനത്തിൽ വന്ന ഇടിവ് മറികടക്കാൻ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാർ പ്രത്യേക സഹായം നൽകുമെന്ന് ധന മന്ത്രി തോമസ് ഐസക്. ഇതിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക സഹായം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മണ്ഡലകാലം ആരംഭിച്ച 30 ദിവസം പിന്നിടുമ്പോൾ ദേവസ്വം ബോര്‍ഡിന്റെ  വരുമാനത്തില്‍ 51കോടി രൂപയുടെ കുറവാണുണ്ടായതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ശബരിമലയിലെ യുവതീ പ്രവേശവിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ക്ഷേത്രത്തിലെ നടവരവ് കുറഞ്ഞതെന്നാണ് വിലയിരുത്തൽ. പ്രതിഷേധങ്ങളുടെ ഭാഗമായി കാണിക്ക ഇടരുതെന്ന് ഉൾപ്പെടെയുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാൽ നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ വിമര്‍ശിക്കുമ്പോഴാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കാനൊരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്.

എന്നാൽ,  ശബരിമലയിലെ നടവരവ് ഉൾപ്പെടെയുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് നീക്കിവയ്ക്കുന്നെന്ന പ്രചാരണങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനെ ബജറ്റിൽ പണം വകയിരുത്തുന്നതിലുടെ പ്രതിരോധിക്കാമെന്നുമാണ് സർക്കാർ കണക്കുകൂട്ടൽ. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റില്‍ ഒരു ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിനായി തുക വകയിരുത്തുന്നത്.

This post was last modified on December 18, 2018 1:10 pm