ശബരിമലയിൽ ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിൽ കഴിഞ്ഞിരുന്ന ബിജെപി നേതാവും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിൽ നടന്ന സംഘർഷത്തിന് കാരണമായ സംഭവത്തിലായിരുന്നു പ്രകാശ് ബാബു റിമാർഡിലായത്.
കർശന ഉപാധികളോടെയാണ് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി ജാമ്യവ്യവസ്ഥയിൽ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ജയിലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രകാശ് ബാബുവിന് നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഇത് പ്രകാരം പ്രത്യേക ദൂതന്‍ വഴി കോഴിക്കോട് മണ്ഡലത്തിൽ പ്രകാശ് ബാബു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ മണ്ഡലത്തിൽ പ്രചാരണം പുരോഗമിക്കവെയാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്.
This post was last modified on April 11, 2019 5:24 pm
Leave a Comment