X

ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന കേസിൽ നടൻ വിനായകന് ജാമ്യം

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് വിനായകൻ ജാമ്യം നേടിയത്.

യുവതിയോട് ഫോണിൽ ലൈംഗികച്ചുവയോട് സംസാരിച്ചു എന്ന കേസിൽ നടൻ വിനായകന് ജാമ്യം. കേസ് രജിസ്റ്റര്‍ ചെയ്ത കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് വിനായകൻ ജാമ്യം നേടിയത്. രാവിലെ സുഹൃത്തുക്കൾക്കും അഭിഭാഷകർക്കുമൊപ്പമാണ് വിനായകൻ കൽപ്പറ്റയിലെത്തിയത്. എന്നാൽ പോലീസ് വിളിച്ച് വരുത്തിയിട്ടില്ലെന്നും സ്വമേധയാ ഹാജരാവുകയായിരുന്നെന്നും ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

കൽപ്പറ്റ പോലീസിന് മുന്നിൽ ഹാജരായ താരത്തിന് ഉപാധികളോടെ സ്റ്റേഷൻ ജാമ്യം അനുവദിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനായകനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ശക്തമാക്കുകയും നടപടി ഉടൻ ഉണ്ടാവുകയും ചെയ്യുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.

അതേസമയം, തനിക്കെതിരായ യുവതിയുടെ ആരോപണങ്ങൾ വിനായകൻ നിഷേധിച്ചു. കഴിഞ്ഞ ഏപ്രിൽ 18-ാം തീയതി തന്നെ ആദ്യം ഫോണിൽ വിളിച്ചത് ഒരു പുരുഷനാണ്. പരാതിക്കാരിയെ അറിയില്ലെന്നായിരുന്നു ന്യൂസ്18 കേരളത്തിനോട് വിനായകന്റെ പ്രതികരണം. പരാതി കൊടുത്ത യുവതി ആരാണെന്ന് പോലും തനിക്ക് അറിയില്ല. തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷൻ ആണ്. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയാണ് ചെയ്തത്.

താൻ ജീവിതത്തിൽ ഇത് വരെ ഒരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഫോൺ സംഭാഷണം പൂർണമായും പരിശോധിച്ചാൽ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകൻ കൂട്ടിച്ചേർത്തു. യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും താരം പറയുന്നു.

പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാകണം: നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

 

 

This post was last modified on June 20, 2019 12:41 pm